ഗുജറാത്തിൽ ബിജെപി പണംനൽകി ആളെകൂട്ടുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി രാഹുൽഗാന്ധി. വിലമതിയ്ക്കാനാകാത്ത ഗുജറാത്തിനെ ആരും വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് രാഹുൽപറഞ്ഞു. ബിജെപി ഒരുകോടിരൂപ വാഗ്ദാനം ചെയ്തതായി പട്ടേൽ സമുദായനേതാവ് നരേന്ദ്രപട്ടേല്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, പട്ടേൽ സമുദായത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്ന യുവനേതാവും, ഹാർദിക് പട്ടേലിന്റെ അനുയായിയുമായ നിഖിൽ സവാനി പാർട്ടിയിൽനിന്ന് രാജിവച്ചു.
പട്ടേൽ സമുദായത്തിലെ മുതിർന്ന നേതാവ് നരേന്ദ്രപട്ടേൽ ബിജെപിക്കെതിരെ രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ പ്രതികരണവുമായെത്തിയത്. വിലമതിക്കാനാകാത്തതാണ് ഗുജറാത്ത്. അതിനെ ആർക്കും വിലയ്ക്കെടുക്കാനാകില്ല. അങ്ങനെ ആരുംകരുതേണ്ട. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തെ, പാർട്ടിയിൽ ചേരാൻ തനിക്ക് ഒരുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായും, പത്തുലക്ഷം അഡ്വാൻസായി നൽകിയെന്നും പട്ടേൽസമുദായനേതാവ് നരേന്ദ്രപട്ടേൽ ആരോപിച്ചു. മാധ്യമപ്രവർത്തകർക്ക് മുന്നിൽ, മുൻകൂറായി ലഭിച്ചതായിപറയുന്ന പണം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു നരേന്ദ്രപട്ടേലിൻറെ ആരോപണം.
എന്നാൽ, ആരോപണംതള്ളിയ ബിജെപി, നരേന്ദ്രപട്ടേൽ കോൺഗ്രസുമായി ചേർന്ന് നാടകംകളിക്കുകയാണെന്ന് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മൂന്നുദിവസത്തെ സന്ദർശനമാണ് രാഹുൽഗാന്ധി ഗുജറാത്തിൽ നിശ്ചയിച്ചിരിക്കുന്നത്. മദ്യവർജനത്തിനായി പിന്നാക്കവിഭാഗക്കാരെ കൂടെക്കൂട്ടി സംസ്ഥാനത്ത് പ്രക്ഷോഭം നയിച്ച, അൽപേഷ്ഠാക്കൂർ കോൺഗ്രസില്‍ചേർന്നു. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയേയും പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലിനേയും സഖ്യത്തിലേക്ക് എത്തിക്കാനും കോൺഗ്രസ് ശ്രമം നടത്തുന്നു. ഇവരുൾപ്പെടെ വിവിധ സമുദായനേതാക്കൻമാരുമായി രാഹുൽഗാന്ധി ചർച്ചനടത്തും. സമുദായവോട്ടുകള്‍ നേടിയെടുക്കുന്നതിൽ ഇത്തവണ ബിജെപി വിയർക്കേണ്ടിവരുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കി പറഞ്ഞു. ഗുജറാത്തിൽ പട്ടേൽ -ദളിത് -ഒബിസി വിഭാഗങ്ങളുടെ പിന്തുണ നേടിയാൽ 182ൽ 120 സീറ്റിലെങ്കിലും മേൽകൈ നേടാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.