നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കോടികളുടെ പദ്ധതിപ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ. ഭാവ്നഗറിൽ 615കോടി രൂപയുടെ കടത്തുസർവീസ് ഉദ്ഘാടനംചെയ്ത അദ്ദേഹം കോൺഗ്രസിനെയും കഴിഞ്ഞ യുപിഎ സർക്കാരിനെയും വിമർശിച്ചു. വഡോദരയിൽ മൂവായിരം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന പാര്‍പ്പിടപദ്ധതിയടക്കം 1,140 കോടി രൂപയുടെ വിവിധപദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്കും, ഉദ്ഘാടനങ്ങൾക്കുമായി ഗുജറാത്തിലെത്തിയ മോദി, കേന്ദ്രസർക്കാരിൻറെ നയങ്ങളെ പുകഴ്ത്തി. കോൺഗ്രസിനെതിരെ ആരോപണങ്ങള്‍ ശക്തമാക്കി. രാവിലെ ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള കടത്തുസർവീസിൻറെ ആദ്യഘട്ടഉദ്ഘാടനം നിർവഹിച്ച മോദി, ഗുജറാത്ത് വികസനത്തിന് യുപിഎ സർക്കാർ എന്നും എതിരായിരുന്നുവെന്ന് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ യുപിഎ സർക്കാരിന് തന്നോട് ശത്രുതാ മനോഭാവമായിരുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ രാജ്യത്ത് പുതിയ വാണീജ്യസംസ്കാരം രൂപപ്പെട്ടെന്നും, കള്ളപ്പണക്കാർക്ക് മാത്രമാണ് തന്നോടിപ്പോൾ വിരോധമുള്ളതെന്നും മോദി ധഹേജിൽ പറഞ്ഞു. സാഗർമാല പദ്ധതിയിലൂടെ ഒരുകോടി തൊഴിലവസരം സൃഷ്ടിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുപ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചതു സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് മോദിയുടെ പര്യടനം. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, പട്ടേൽസമരനേതാവ് ഹാർദിക് പട്ടേലിൻറെ രണ്ട് അനുയായികൾ ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസിന് തിരിച്ചടിയായി. ജാതി സമുദായവോട്ടുകൾ സ്വരൂപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തന്ത്രങ്ങൾക്കിടെയാണ് ഇത്. അതേസമയം, പിന്നാക്ക ദലിത് ആദിവാസിനേതാവ് അൽപേഷ് ഠാക്കൂർ നാളെനടക്കുന്ന ദലിത് റാലിയിൽവച്ച് കോൺഗ്രസിൽചേരുന്നതായി പ്രഖ്യാപിച്ചേക്കും.