നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും സുപ്രധാന നയമായ ഏകീകൃത സിവില്‍ കോഡിനായുള്ള കരട് നിര്‍ദേശങ്ങള്‍ തയാറായി. മുസ്്ലിംകളുടേതടക്കം വിവിധ വ്യക്തി നിയമങ്ങള്‍ അസാധുവാക്കണമെന്നും വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയില്‍ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും കരടിലുണ്ട്. മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കണമെന്ന് ഏകീകൃത സിവില്‍ കോഡിനായുള്ള നിയമപരിഷ്ക്കരണ കമ്മിഷന്‍ ഉപസമിതി ശുപാര്‍ശചെയ്യുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് അറോറ അധ്യക്ഷനായ എട്ടംഗ ഉപസമിതി തയാറാക്കിയ കരടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതില്‍ നിയമതടസമില്ല. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ ലിംഗവിവേചനം പാടില്ല. നിയമപരമായി മാത്രമേ വിവാഹമോചനം അനുവദിക്കുകയുള്ളൂ. ഏകീകൃത സിവില്‍ കോഡി പ്രാബല്യത്തിലാവുന്നതോടെ എല്ലാ വ്യക്തിനിയമങ്ങളും അസാധുവാകുമെന്നും കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കരടില്‍ ഒരുമിച്ച് ജീവിക്കാനൊരുങ്ങുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍കോഡ്. കാലാവധി അവസാനിക്കും മുൻപെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മോദി സര്‍ക്കാര്‍ ഭരണതലത്തില്‍ ഊര്‍ജിതമാക്കി. ന്യൂനപക്ഷങ്ങളുടെ ആശങ്ക എത്രത്തോളം പരിഹരിക്കപ്പെടുമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാനചോദ്യം.