കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
മൂന്നു തലമുറയായി നെഹ്റു–ഗാന്ധി കുടുംബത്തെ ജയിപ്പിച്ച അമേഠിക്കു വികസനരംഗത്ത് ഒന്നും നേടാനായില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ സ്ഥിതിക്കു മാറ്റം വരുത്തുമെന്നും ബിജെപി നേതാക്കൾ പ്രഖ്യാപിച്ചു. ഇറ്റാലിയൻ കണ്ണട ഉപയോഗിക്കുന്നതു കൊണ്ടു രാഹുലിനു മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ കാണാനാകുന്നില്ലെന്ന ആരോപണം അമിത് ഷാ ആവർത്തിച്ചു. രാജ്യത്തിനു ബിജെപി ‘മിണ്ടുന്ന പ്രധാനമന്ത്രി’യെ നൽകിയെന്നും മോദി സർക്കാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തു 106 വികസനപദ്ധതികൾ നടപ്പാക്കിയെന്നും ഷാ പറഞ്ഞു.
2014ൽ രാഹുലിനോടു തോറ്റ സ്മൃതി മണ്ഡലത്തിനായി ചെയ്യുന്നതിന്റെ ചെറിയൊരംശം പോലും രാഹുൽ മണ്ഡലത്തിനായി ചെയ്യുന്നില്ലെന്നും ഷാ പറഞ്ഞു. വോട്ടു നേടാൻ മാത്രം അമേഠിയിലെത്തുന്ന രാഹുൽ ‘രാജകുമാരന്’ അമേഠിയുടെ വികസനത്തിൽ ഒന്നും ചെയ്യാനാവില്ലെന്നു തെളിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. രാജീവ് ഗാന്ധി ട്രസ്റ്റ് കർഷകരുടെ ഭൂമി കവർന്നെടുത്തതായും സ്മൃതി ആരോപിച്ചു. 20 വൻവികസന പദ്ധതികൾക്കുള്ള കല്ലിടലും മൂവരും ചേർന്നു നടത്തി. കോൺഗ്രസ് ശക്തികേന്ദ്രത്തിൽ ബിജെപിയുടെ കരുത്തുകാട്ടാനായി വൻ റാലിയും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.