ഭുവനേശ്വർ∙ പ്രസവവേദന തുടങ്ങിയ യുവതിക്കു ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ഫോണിലൂടെ നിർദേശം നൽകി. ഡോക്ടർ പറഞ്ഞതനുസരിച്ചു നഴ്സുമാർ നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ കുഞ്ഞു മരിച്ചു. അമ്മയുടെ ഗർഭപാത്രം തകരാറിലായി.
ഒഡീഷയിലെ കേന്ദ്രപാഡ സായി ആശുപത്രിയിലാണു ബോളിവുഡ് സിനിമ ‘ത്രീ ഇഡിയറ്റ്സ്’ സ്റ്റൈലിൽ തൽസമയ ഫോൺ ഇൻ സിസേറിയനു ഡോക്ടർ നിർദേശം നൽകിയത്. കൽപത്രു സമാൽ – ആരതി ദമ്പതികളുടെ ആദ്യ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദാരുണമായി മരിച്ചത്. പ്രസവത്തിനായി ഡോക്ടറുടെ നിർദേശപ്രകാരമാണ് ആരതി ആശുപത്രിയിലെത്തിയത്. താൻ സ്ഥലത്തില്ലെങ്കിലും നഴ്സുമാർ എല്ലാം നോക്കിക്കൊള്ളുമെന്നായിരുന്നു ഡോ.രശ്മികാന്ത് പാത്ര നൽകിയ ഉറപ്പെന്നു ഭർത്താവ് പറയുന്നു.
സാധാരണ പ്രസവം അസാധ്യമായതോടെയാണു ഫോൺ വഴി ഡോക്ടർ നൽകിയ നിർദേശങ്ങൾക്കനുസരിച്ചു നഴ്സുമാർ സിസേറിയൻ നടത്തിയത്. പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോയി. രോഗി ഗുരുതരാവസ്ഥയിലായിട്ടും ഡോക്ടർ വീട്ടിൽനിന്നു വരാൻ കൂട്ടാക്കിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഡോക്ടർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.