ലക്നൗ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമായി ക്ഷേത്രം വരുന്നു. ഉത്തർ പ്രദേശിലാണ് 30 കോടി രൂപ ചെലവിട്ട് കൂറ്റൻ മോദീക്ഷേത്രം നിർമിക്കുന്നത്. മീററ്റിലെ സർധാന മേഖലയിലാണ് മോദിക്കായി ക്ഷേത്രം ഉയരുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 100 അടി ഉയരത്തിൽ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മുഖ്യ ആകർഷണം. ഭൂമിപൂജയും ശിലയിടൽ ചടങ്ങും ഈ മാസം 23ന് നടക്കും.
മോദിയുടെ അനുയായിയും ജലസേചന വകുപ്പ് മുൻ എൻജിനീയറുമായ ജെ.പി.സിങ്ങ് ആണ് ക്ഷേത്ര നിർമാണം പ്രഖ്യാപിച്ചത്. ശിലാസ്ഥാപനത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. രണ്ടുവർഷത്തിനകം ക്ഷേത്ര നിർമാണം പൂർത്തിയാകുമെന്നും സിങ് പറഞ്ഞു.