ഭക്തർക്ക് ദർശനപുണ്യമായി കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിലെ രഥോൽസവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് പുഷ്പാലംകൃത രഥത്തിൽ ദേവി പുറത്തെഴുന്നള്ളിയത്. വൈകീട്ട് അഞ്ചു മണിയോടെയാണ് രഥോൽസവത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച രഥം ക്ഷേത്ര മുറ്റത്ത് എത്തിച്ച് പ്രത്യേക പൂജകൾ നടത്തി. മഴയെ അവഗണിച്ചും മലയാളികളുൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. രാത്രി 8.45ന് ദേവിയുടെ രഥാരോഹണം.
നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം വച്ച രഥത്തിൽ നിന്ന് ഭക്തർക്ക് നാണയങ്ങൾ എറിഞ്ഞു കൊടുത്തു.ഈ നാണയത്തുട്ടുകളെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നതു കൊണ്ട് ഇവ സ്വന്തമാക്കാൻ ഭക്തർ തിക്കിത്തിരക്കി. രഥോൽസവത്തിന് ശേഷം പൂർണ കുംഭാഭിഷേകവും നടന്നു.