കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് അപ്പോളോ ആശുപത്രിയിൽ എത്തിക്കുമ്പോൾ മുൻ മുഖ്യമന്ത്രി ജയലളിത പാതി മയക്കത്തിലായിരുന്നുവെന്ന് ആശുപത്രി രേഖകൾ. പോയസ് ഗാർഡനിൽ ജയലളിതയെ ആരോ തള്ളി വീഴ്ത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അവരുടെ ദേഹത്ത് പാടുകളോ മുറിവുകളോ ഇല്ലായിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ റിട്ട. ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയോഗിച്ചതിനു പിന്നാലെ സ്വകാര്യ ചാനലാണ് ആശുപത്രി രേഖകൾ പുറത്തുവിട്ടത്.
മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ
∙ ഫോൺ കോൾ @ 10
ജയലളിതയ്ക്ക് അസുഖമാണെന്നറിയിച്ച് പോയസ് ഗാർഡനിൽ നിന്ന് അപ്പോളോ ആശുപത്രിയിലേക്കു ഫോൺ വരുന്നത് സെപ്റ്റംബർ 22 രാത്രി 10ന്. ഒരു മിനിറ്റിനകം മെഡിക്കൽ സംഘവുമായി ആംബുലൻസ് പുറപ്പെട്ടു. സംഘം പോയസ് ഗാർഡനിലെത്തിയപ്പോൾ കിടക്കയിൽ പാതി മയക്കത്തിൽ കിടക്കുന്ന ജയലളിതയെയാണു കണ്ടത്. ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ശരീരം അനങ്ങിയിരുന്നു. കാൽ മണിക്കൂറിനകം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
∙ കടുത്ത പ്രമേഹം
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ജയലളിതയ്ക്ക് പ്രമേഹം, രക്ത സമ്മർദം, തൈറോയ്ഡ്, ന്യുമോണിയ എന്നിവയുണ്ടായിരുന്നതായി റിപ്പോർട്ട് പറയുന്നു. ഇതിൽ പ്രമേഹം അപകടകരമായ നിലയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അനുവദനീയമായ പരമാവധി അളവ് 120 മി.ഗ്രാമാണ്. എന്നാൽ, ജയലളിതയുടേത് 508 മി.ഗ്രാമായിരുന്നു. രക്ത സമ്മർദം 140/170 (സാധാരണ 120/80).നാഡിമിടിപ്പ് 88 (സാധാരണ 72) ആയിരുന്നു. ഇതോടൊപ്പം കടുത്ത പനിയും ശ്വാസകോശത്തിൽ അണുബാധയും. ശരീരത്തിലെ ഓക്സിജന്റെ അളവ് 45% ആയി കുറഞ്ഞതാണ് ഇതിനു കാരണം.
∙ അഭ്യൂഹങ്ങൾ ശരിയല്ല
ആശുപത്രിയിലെത്തിക്കുമ്പോൾ ജയലളിതയുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ലായിരുന്നുവെന്നു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പോയസ് ഗാർഡനിൽ വഴക്കിനിടെ ആരോ ജയലളിതയെ തള്ളിയിട്ടെന്നും അതിൽ പരുക്കേറ്റാണു ആരോഗ്യ സ്ഥിതി വഷളായതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉറ്റ തോഴി ശശികലയെ ലക്ഷ്യം വച്ചായിരുന്നു ആരോപണം. എന്നാൽ, ഇത്തരം പ്രചാരണങ്ങളും അഭ്യൂഹങ്ങളും പൂർണമായി തള്ളുന്നതാണു റിപ്പോർട്ട്.
എം.കെ.സ്റ്റാലിൻ (പ്രതിപക്ഷ നേതാവ്)∙ ജയലളിതയുടെ മരണത്തെക്കുറിച്ച് സത്യം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണം. സംസ്ഥാന മന്ത്രിമാരെയും ജയലളിതയെ ആശുപത്രിയിൽ സന്ദർശിച്ച കേന്ദ്ര മന്ത്രിമാരെയും നുണ പരിശോധനയ്ക്കു വിധേയരാക്കണം.
തിരുമാവളവൻ (വിസികെ നേതാവ്)∙
എയിംസ്, അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരെയും അന്വേഷണത്തിന്റെ ഭാഗമാക്കണം. ഞാൻ അവരെ സന്ദർശിക്കാനായി ആശുപത്രിയിലെത്തിയിരുന്നു. 20 മിനിറ്റ് കാത്തിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. മുൻമുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടഞ്ഞത് ആരാണ്
തമിഴിസൈ സൗന്ദർരാജൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)∙
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു തലേദിവസം വരെ അവർ ആരോഗ്യവതിയായിരുന്നു. മെട്രോ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അവരുടെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചിരുന്നില്ലെന്നതു ഖേദകരമാണ്. പോയസ് ഗാർഡനിൽ എന്തുകൊണ്ടാണ് അവർക്ക് ഓക്സിജൻ ട്രീറ്റ്മെന്റ് നൽകാതിരുന്നത്
എസ്.തിരുനാവുക്കരശ് (ടിപിസിസി പ്രസിഡന്റ്)∙
ജയലളിതയ്ക്കു മെച്ചപ്പെട്ട ചികിൽസ ലഭിച്ചില്ലെന്നതു വ്യക്തം. മന്ത്രിമാർ പോലും അക്കാര്യം ശ്രദ്ധിച്ചില്ല. എന്തുകൊണ്ടാണ് അവരെ ചികിൽസക്കായി വിദേശത്തേക്കു കൊണ്ടുപോകാതിരുന്നത്
ദീപക് ജയകുമാർ (ജയലളിതയുടെ സഹോദര പുത്രൻ)∙
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ജയലളിതയ്ക്ക് ന്യുമോണിയ ഇല്ലായിരുന്നു. സെപ്റ്റംബർ 22ന് മൂന്ന് അപ്പോളോ ബ്രാഞ്ചുകളിലേക്കാണു പോയസ് ഗാർഡനിൽ നിന്നു ഫോൺ വിളിയെത്തിയത്. ആദ്യമെത്തിയ ആംബുലൻസിൽ പുറപ്പെട്ടു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ എല്ലാം പുറത്തുവരും
ജയാനന്ദ് (ശശികലയുടെ സഹോദരൻ ദിവാകരന്റെ മകൻ )∙
ജയലളിത ആശുപത്രിയിലായിരുന്ന സമയത്തെ വിഡിയോ ദൃശ്യങ്ങളുണ്ട്. എന്നാൽ, അതു പുറത്തുവിടില്ല. അത് ശശികലയുടെയും ജയലളിതയെ ഏറെ സ്നേഹിച്ചിരുന്നവരുടെയും വികാരങ്ങളെ വ്രണപ്പെടുത്തലാകും