ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പെൺകുഞ്ഞിനെ കൈമാറാൻ അവർ തയാറല്ല. എന്നാൽ, എത്രയും വേഗം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. നിയമത്തിന്റെ കാരുണ്യം തേടുകയാണു ലീലാധർ ഖുഷ്്‌വാഹ എന്ന കർഷകനും കുടുംബവും.
പെൺഭ്രൂണഹത്യയും ശിശുഹത്യയും നടക്കുന്ന രാജസ്ഥാനിൽ മുപ്പത്തഞ്ചുകാരനായ ലീലാധറിനു കൃഷിയിടത്തിനു സമീപത്തുനിന്നു കിട്ടിയതാണു ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുട്ടിയെ. ഭാര്യ സുഖ്ദേവി ഏഴാമതും ആൺകുഞ്ഞിനെ പ്രസവിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ആ പെൺകുഞ്ഞ് വിരുന്നെത്തിയത്. ഒരു പെൺകുഞ്ഞിനായി കാത്തിരുന്ന കുടുംബം അതു ദൈവദത്തമായി കരുതി. ധോൽപുർ ജില്ലയിലെ സൈമർ കാ പുരാ ഗ്രാമത്തിലാണു ലീലാധറിന്റെ കുടുംബം.
ഗ്രാമത്തിൽ ആരോ പറഞ്ഞതു കേട്ടു കുട്ടിയെ വളർത്താൻ സാമ്പത്തിക സഹായം തേടി അധികൃതരെ സമീപിച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്. ഇതോടെയാണു കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറാൻ നിർദേശം ലഭിച്ചത്. ദത്തെടുക്കുന്നതിനുള്ള നടപടി ആരംഭിക്കണമെങ്കിൽ പോലും രണ്ടു മാസം കഴിയണം.
അതിനുള്ളിൽ കുട്ടിയുടെ അമ്മയെ കണ്ടെത്തിയാൽ ഇതു കൂടുതൽ ദീർഘിച്ചേക്കാം. നിയമ നടപടി പാലിച്ചേ ഇതൊക്കെ സാധ്യമാകൂ എന്ന് ശിശുക്ഷേമ സമിതി അംഗം ഡോ.നരേഷ് ശർമ പറഞ്ഞു. എന്നാൽ സുഖ്ദേവിക്കു പറയാനുള്ളതു മറ്റൊന്നാണ്. ‘ഞങ്ങൾ ഒരു പെൺകുട്ടിക്കായി കാത്തിരിക്കുന്നു. ഇവൾ ദുർഗയുടെ സമ്മാനമാണ്. ഇവളെ വിട്ടുകൊടുക്കില്ല’. പൊലീസിന്റെ സഹായത്തോടെ ഏറ്റെടുക്കുന്നതിനുള്ള തീരുമാനത്തിലാണ് അധികൃതർ.