പ്രമുഖ ചിന്തകനും എഴുത്തുകാരനും ദലിത് അവകാശപ്രവര്‍ത്തകനുമായ ഡോ കാഞ്ച ഇലയ്യയ്ക്കുനേരെ തെലങ്കാനയിലെ വാറംഗലില്‍ ആക്രമണം. ആര്യവൈശ്യ സമുദായത്തെ വിമര്‍ശിച്ച് പുസ്തകം എഴുതിയതിന്റെ പേരിലായിരുന്നു ആക്രമണം. തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയെങ്കിലും അക്രമികള്‍ അവിടെയും പിന്തുടര്‍ന്നെത്തി.
തെലങ്കാനയിലെ വാറംഗല്‍ ജില്ലയില്‍ ഇന്നലെ വൈകിട്ടാണ് കാഞ്ച ഇളയ്യ സഞ്ചരിച്ച കാറിനുനേരെ ആക്രമണമുണ്ടായത്. വൈശ്യാസ് ആർ സോഷ്യൽ സ്‌മഗ്ഗലേർസ് എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആക്രമണം.അതുവഴി കാറിൽ പോവുകയായിരുന്ന ഡോ കാഞ്ച ഇളയ്യക്ക് നേരെ എത്തിയ പ്രതിഷേധക്കാർ ചെരിപ്പുകൾ വലിച്ചെറിഞ്ഞു.സമീപത്തെ പോലീസ് സ്റ്റേഷനിൽ അഭയം തേടിയെങ്കിലും അക്രമികൾ പിന്തുടർന്നു. തുടർന്ന് ദളിത് സമുദായ അംഗങളും സ്റ്റേഷനിൽ എത്തിയതോടെ ചെറിയതോതിൽ വാക്കേറ്റമുണ്ടായി. പോലീസ് അകമ്പടിയോടെയാണ് യാത്രതുടർന്നത്.
കാഞ്ച ഇളയ്യയുടെ പുതിയ പുസ്തകം ആര്യ വൈശ്യ സമുദായത്തെ അപമാനിക്കുന്നതാണെന്നും പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ഏതാനം ദിവസങ്ങളായി തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും പ്രതിഷേധം നടക്കുകയാണ്. പുസ്തകമിറക്കിയതിനു ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാഞ്ച ഇളയ്യ ആരോപിച്ചിരുന്നു.