പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന, ഒരു ന്യായീകരണവുമില്ലാത്ത ഉയരങ്ങളിലേക്കു കടക്കുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലും ബുള്ളറ്റ് ട്രെയിന്റെ വേഗമാണ് മോദി സര്‍ക്കാരിന്. എന്തുകൊണ്ടാണ് ഇന്ധനവില മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് കടുത്ത ജനരോഷത്തിനിടയാക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 6330 രൂപ. ഇപ്പോള്‍ അത് നേര്‍പകുതിയായി ബാരലിന് 3368 രൂപയായി താഴ്ന്നു. മോദി ഭരിക്കുന്ന ഇന്ത്യയിലെ ഇന്ധനവിലയോ, അന്ന് 2014 മേയില്‍ 70 രൂപ, ഇന്ന് 2017 സെപ്റ്റംബറില്‍ മുബൈയില്‍ 80 രൂപയ്ക്ക് തൊട്ടടുത്ത്! ഈ വിലയില്‍ സര്‍ക്കാരിന്റെ മാത്രം സംഭാവനയാണ് പെട്രോളിനു മേല്‍ 21 രൂപയ്ക്കു മേല്‍ എക്സൈസ് ഡ്യൂട്ടിയും രണ്ടര ശതമാനം ഇപോര്‍ട്ട് ഡ്യൂട്ടിയും.
വികസനത്തിന് പണം വേണമെന്ന് പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തിയിരുന്നു. റോഡ് നിര്‍മ്മാണമടക്കം അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കുമുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചതിനാല്‍ അധിക വരുമാനം കണ്ടെത്തിയേ മതിയാകൂ. സ്വകാര്യനിക്ഷേപത്തിന് പരിമിതികളുണ്ട്. സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറല്ല. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി വരുമാനം വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണെന്നും അരുണ്‍ ജയ്റ്റ്ലി ചോദിച്ചു. അമേരിക്കയിലെ ഇര്‍മ ചുഴലിക്കാറ്റുമൂലം എണ്ണസംസ്ക്കരണത്തില്‍ ഇടിവുണ്ടായതും വില വര്‍ധനക്ക് കാരണമായെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില പകുതിയോളം താഴ്ന്നിട്ടും അതിന്റെ ഗുണഫലം ഇന്ത്യക്കാരന് കൈമാറാത്തതെന്തെന്നു ചോദിച്ചാല്‍ മറുപടി പല വിധമാണ്. ശരവേഗത്തില്‍ കുതിക്കുന്ന സാമ്പത്തിക പരിഷ്കാരത്തിന് യൂ ടേണ്‍ എടുക്കാനോ? സാധ്യമല്ല. ഈ ഇന്ധനവില സര്‍ക്കാരിന് നല്‍കുന്ന വരുമാനമാണ് ഇന്ത്യയുടെ വികസനമായി മാറുന്നത്.
അതായത് റോഡായും ശുചിമുറിയായും ബുള്ളറ്റ് ട്രെയിനായും രൂപം മാറുന്ന പുതിയ ഇന്ത്യയ്ക്കായാണ് നമ്മുടെ കൈയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നതെന്ന്. എങ്ങനെ നോക്കിയാലും ലീറ്ററിന് 25 രൂപയ്ക്ക് താഴെ മാത്രം യഥാര്‍ഥ വിലയുള്ള പെട്രോളാണ് സര്‍ക്കാരിന് സ്വപ്നപദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനായി മാത്രം നമ്മള്‍ 75 രൂപയ്ക്കു മേല്‍ കൊടുത്ത് വാങ്ങേണ്ടി വരുന്നത്. അതിങ്ങനെ നമ്മുടെ സമ്പദ്‍ വ്യവസ്ഥയെയാകെ വലച്ചു കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിച്ചിരിക്കുന്നത്.
പെട്രോളും ഡീസലും കേവലം ഉപഭോഗവസ്തുക്കളല്ല. മറിച്ച് മറ്റ് ഒട്ടനവധി അവശ്യ വസ്തുക്കളുടെ വില നിർണ്ണയിക്കുന്നതിൽ നിർണായകമാവുന്ന ഘടകങ്ങളാണ്. രാജ്യാന്തര വില ഇത്ര കുറവായിട്ടും അതിന്റെ ഒരു പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ഇന്ധന വില കുറച്ച് അതു നിയന്ത്രിക്കാൻ സാധിക്കുമെന്നിരിക്കെ അതു ചെയ്യാതെ തീരുവ കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ ?
പാർലമെന്റിൽ ഇൗ വിഷയം ഒരു ജനപ്രതിനിധി പോലും ഉയർത്തി കണ്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനാവുന്ന ഒരു മാർഗം മുന്നിലുണ്ടായിട്ടും നിഷ്ക്രിയരായിരിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ.
നല്ല നാളെയെന്ന വാഗ്ദാനം വിശ്വസിക്കാത്തവര്‍ക്കു പോലും മറ്റൊരു സാധ്യത മോദി സര്‍ക്കാര്‍ അവശേഷിപ്പിച്ചിരുന്നില്ല. എന്നിട്ട് പത്തു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് നമ്മളോടു പറയുന്നു, നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കില്‍ മടങ്ങിയെത്തിയെന്ന്. എവിടെ കള്ളപ്പണമെന്നും, സഹിച്ച വേദനയ്ക്ക് രാജ്യത്തിനു കിട്ടിയ നേട്ടങ്ങെന്നും ചോദിക്കാന്‍ അര്‍ഹരായവര്‍ ബാക്കിയുണ്ടോയെന്നറിയില്ല. അതിജീവിക്കാന്‍ കഴിഞ്ഞവര്‍ അത്രമേല്‍ പരുക്കേറ്റവരാണ്. ഭരണാധികാരിയുടെ വീണ്ടു വിചാരമില്ലാത്ത ഒറ്റവെട്ടു കൊണ്ട് നെടുകേ മുറിഞ്ഞിരിക്കുന്നു സമ്പദ്‍വ്യവസ്ഥയെന്നു വസ്തുതകള്‍ വെളിപ്പെടുത്തുമ്പോഴും ഭാവിയിലേക്കു കൈ ചൂണ്ടുകയാണ് ബി.ജെ.പി.യും പ്രധാനമന്ത്രിയുടെ ആരാധകരും.