ജയിലിലായ ഗുർമീത് സിങ്ങിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുർമീത് സിങ്ങിന്റെ കുപ്രസിദ്ധമായ ഗുഹയ്ക്കുള്ളിൽ, ബിഗ് ബോസിനു സമാനമായ ഗെയിം നടത്താൻ ആറു ദമ്പതികളെ 28 ദിവസം ഒരുമിച്ചു പാർപ്പിച്ചതായും ഗുപ്ത പറഞ്ഞു. യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുർമീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്നു തന്നെ കൊലപ്പെടുത്താൻ ഗുർമീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി.
മാനഭംഗക്കേസിൽ ജയിലിലായ ദേരാ സച്ചാ മേധാവി ഗുർമീത്, തനിക്കൊപ്പം ദത്തുപുത്രിയെയും ജയിലിലേക്ക് അയയ്ക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജയിലിൽ കഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചു ഹണിപ്രീതും അഭിഭാഷകൻ മുഖേനെ അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. അതേസമയം, ഒളിവിൽ പോയ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന–രാജസ്ഥാൻ പൊലീസ് സംയുക്തമായി തിരച്ചിൽ തുടരുന്നു. നേപ്പാളിലേക്കു കടന്നുവെന്ന വാർത്ത നിഷേധിച്ച പൊലീസ് ഹണിപ്രീതിനെ താമസിയാതെ പിടികൂടുമെന്നും പറഞ്ഞു.