ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തിൽ വൻ അസ്ഥികൂട ശേഖരം. മാനഭംഗക്കേസില്‍ 20 വർഷത്തെ തടവുശിക്ഷ ലഭിച്ച ഗുര്‍മീത് റാം റഹിം സിങ് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണു പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണു റാം റഹിമിന്‍റെ അനുയായികൾ പറയുന്നത്.
ആശ്രമ വളപ്പിൽ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതായി ദേര മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ. പി.ആർ. നയിൻ ആണ് പ്രത്യേക അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തത്. ആശ്രമത്തിലെ ഉപാധ്യക്ഷനും ഇക്കാര്യം സ്ഥിരീകരിച്ചു. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങൾ എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു.
നേരത്തെയും ആശ്രമവളപ്പില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ദേരയുടെ സ്പെഷ്യൽറ്റി ആശുപത്രിയിൽ അനുമതിയില്ലാതെ അവയവ കൈമാറ്റ ശസ്ത്രക്രിയ നടന്നിരിക്കാമെന്ന സംശയവും ഉയർന്നിരുന്നു. അസ്ഥികൂടങ്ങളുടെ ശേഖരം, ആശുപത്രിയിലെ അനധികൃത ഇടപാടുകളുടെ തെളിവാണോയെന്നും പരിശോധിക്കുന്നുണ്ട്.
∙ ചോദ്യം ചെയ്യൽ തുടരുന്നു
തിങ്കളാഴ്ച ദേര സച്ചാ സൗദ ചെയർപഴ്സൻ വിപാസന ഇൻസാനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഡിഎസ്പി കുൽദീപ് ബെനിവാളിന്റെ നേതൃത്വത്തിൽ നൂറിലധികം ചോദ്യങ്ങളാണു വിപാസനയോടു ചോദിച്ചത്. എന്നാൽ തൃപ്തികരമായ മറുപടി കിട്ടിയില്ല. റാം റഹിം, ഹണിപ്രീത്, ആദിത്യ ഇൻസാൻ എന്നിവരുമായി അടുപ്പമുള്ളവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
പഞ്ച്കുളയിലെ കലാപത്തിന് ആഹ്വാനം ചെയ്തത് ആരാണെന്നാണ് അന്വേഷിക്കുന്നത്. കലാപം ഉണ്ടാക്കാനായി അഞ്ച് കോടി രൂപ ചെലവഴിച്ചെന്നും ആരോപണമുണ്ട്. ഇതിനിടെ, ദേരയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 68 കോടി രൂപ പിടിച്ചെടുത്തു. ആശ്രമത്തിന്റെയും റാം റഹിമിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ഒളിവിൽപ്പോയ ഹണിപ്രീതിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കലാപത്തിനു മുൻകൈ എടുത്തതു ഹണിപ്രീത് ആണെന്നാണു നിഗമനം.
∙ ജയിലിൽ പച്ചക്കറികൃഷി
ഗുര്‍മീത് റാം റഹിമിന് ജയിലില്‍ കിട്ടിയ ജോലി പച്ചക്കറി കൃഷി. ദിവസവേതനമായി 20 രൂപയാണ് ഗുർമീതിനു ലഭിക്കുക. ജയിലില്‍ പരിക്ഷീണനും ദുഃഖിതനുമായാണ് ഗുര്‍മീത് കഴിയുന്നതെന്ന് അധികൃതർ പറഞ്ഞു. ഖരരൂപത്തിലുള്ള ഭക്ഷണം നിരസിക്കുകയാണ്. ജയില്‍ വളപ്പിലെ ഒഴിഞ്ഞസ്ഥലത്തു നിലമൊരുക്കാനും പച്ചക്കറി കൃഷി ചെയ്യാനുമാണ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നതെന്നു ഹരിയാന ജയില്‍ ഡയറക്ടര്‍ ജനറല്‍ കെ.പി. സിങ് പറഞ്ഞു. ജയില്‍ വളപ്പിലെ മരങ്ങള്‍ പരിപാലിക്കാനും ഗുര്‍മീതിനെ ചുമതലപ്പെടുത്തി.
∙ വനിതാ ഹോസ്റ്റലിലേക്കു തുരങ്കം
ഗുർമീത് റാം റഹിം സിങ്ങിന്റെ സിർസയിലെ താമസസ്ഥലത്തെ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടു. ഗുർമീതിന്റെ ആഡംബര ‘ഗുഹ’യിൽനിന്നു വനിത അനുയായികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കു രഹസ്യ തുരങ്കം, ആശ്രമത്തിൽനിന്നു പുറത്തേക്ക് അഞ്ചു കിലോമീറ്റർ വരുന്ന മറ്റൊരു തുരങ്കം എന്നിവയും കണ്ടെത്തിയിരുന്നു.
ഗുർമീതിന്റെ നൂറു കണക്കിനു ഷൂ, ഡിസൈനർ വസ്ത്രങ്ങൾ, തൊപ്പികൾ, നിരോധിത കറൻസി, ആഡംബര കാർ തുടങ്ങിയവയും റെയ്ഡൽ കണ്ടെടുത്തു. ദേര ആസ്ഥാനത്തുള്ള ഏഴു നക്ഷത്ര സൗകര്യങ്ങളുള്ള ‘എംഎസ്ജി റിസോർട്ട്’ അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഐഫെൽ ടവർ, താജ് മഹൽ, ഡിസ്നി വേൾഡ് എന്നിവയുടെ മാതൃകകൾ അലങ്കരിക്കുന്ന അത്യാഡംബര റിസോർട്ടാണിത്. ഗുർമീതിന്റെ കുടുംബാംഗങ്ങൾക്കു താമസിക്കാനായി വേറെ ആഡംബര ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്റർനാഷനൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്റർ തുടങ്ങിയവയും ക്യാംപസിലുണ്ട്