തമിഴ്നാട്ടിലെ ചിദംബരത്തുനിന്നു പോരുമ്പോൾ ശകുന്തളയുടെ കൈത്തലത്തിൽ ഭർത്താവ് കാശിയുടെ കയ്യിന്റെ ചൂടുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുശേഷം മടങ്ങുമ്പോൾ ആ കൈകൾ കോർത്തുപിടിച്ചിട്ടില്ല, കാശിയുടെ കയ്യിൽ ചൂടില്ല, പകരം മരണത്തിന്റെ തണുപ്പ്. ചിദംബരത്ത് കാമരാജ് സ്ട്രീറ്റിൽ താമസിക്കുന്ന മക്കളില്ലാത്ത കാശി (62), ശകുന്തള (60) ദമ്പതികൾ ജോലി തേടി കഴിഞ്ഞ എട്ടിനാണു കേരളത്തിലെത്തിയത്. 11നു ഷൊർണൂരിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി. മുങ്ങിപ്പൊങ്ങിയപ്പോൾ കാശിയെ കാണാനില്ല. അപരിചിതമായ നാട്ടിൽ പുഴയോരത്തു നിന്നു ശകുന്തള നിലവിളിച്ചു.
ആരൊക്കെയോ ചേർന്നു കാശിയെ മുങ്ങിയെടുത്തു. ജീവനുണ്ടായിരുന്നു. നേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. കാശിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതോടെ കലക്ടറും ജില്ലാ സമൂഹിക നീതി ഓഫിസറും ചേർന്നു ശകുന്തളയെ തൃശൂരിലെ വയോജന മന്ദിരത്തിലാക്കി.മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും 450 കിലോമീറ്റർ ദൂരമുള്ളതിനാൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ ചെലവുകളൊന്നും വഹിക്കാൻ ശകുന്തളയുടെ കയ്യിൽ പണമുണ്ടായിരുന്നില്ല.
ഇതോടെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ, മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകണമെന്നും അവിടെ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ടു ശകുന്തള കരഞ്ഞുതുടങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ രാമവർമപുരം വയോജന മന്ദിരം സൂപ്രണ്ട് വി.ജി.ജയകുമാറിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ആംബുലൻസ് സേവനം നടത്തുന്ന പല ട്രസ്റ്റുകളെയും ബന്ധപ്പെട്ടെങ്കിലും തുക കാര്യമായി കുറച്ചുനൽകാൻ ആരും തയാറായില്ല.
ഒടുവിൽ ആക്ട്സ് പ്രവർത്തകർ സാരഥി ഫാ. ഡേവിസ് ചിറമ്മലിന്റെ നിർദേശപ്രകാരം ആംബുലൻസും ഫ്രീസറും സൗജന്യമായി വിട്ടുനൽകി. ഇന്ധനച്ചെലവു വഹിക്കാൻ വയോജന മന്ദിരം സൂപ്രണ്ടും മറ്റു സുമനസുകളും വന്നതോടെ പൊലീസ് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി.ഇന്നലെ രാത്രിതന്നെ ശകുന്തള ആംബുലൻസിൽ മടങ്ങി; ഭർത്താവിന്റെ ചേതനയറ്റ ശരീരവുമായി.