ഗാന്ധിസത്തിൽ നിന്നും മാർക്സിസത്തിൽ നിന്നും മികച്ച ആശയങ്ങൾ ഉൾക്കൊണ്ടാകും തന്റെ രാഷ്ടീയ പ്രവർത്തനമെന്ന് നടൻ കമൽഹാസൻ. ധൃതിപിടിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല. രജനീകാന്തടക്കമുള്ളവരുമായി സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും കമൽഹാസൻ ചെന്നൈയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നാണ് ‘ഉലകനായകന്റെ’ പ്രഖ്യാപനം.
കമൽഹാസൻ പുതിയ രാഷ്ടിയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്നലെ ശക്തമായ നിലപാടുകളുമായി നടൻ രംഗത്തു വന്നത്. ജന്മദിനത്തിനോ നല്ല മുഹൂർത്തത്തിലോ ആയിരിക്കില്ല രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. അത് സമയമാകുമ്പോൾ രൂപപ്പെടുമെന്നും താൻ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ചെയ്യുന്നതെന്നും ചെന്നൈയിൽ ദ ഹിന്ദു പത്രം സംഘടിപ്പിച്ച സംവാദത്തിൽ കമൽഹാസൻ പറഞ്ഞു. എല്ലാവരോടും സംസാരിക്കുന്നത് പോലെ രജനീകാന്തടക്കമുള്ളവരുമായി സംസാരിക്കും. ആരോടും ഭിന്നത വച്ച് പുലർത്തില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ ഏത് ആശയത്തിൽ വിശ്വസിക്കുമെന്ന ചോദ്യത്തിന്. ഗാന്ധിയൻ മാർക്സിസം എന്നായിരുന്നു ഉത്തരം.
പെരിയാറിൽ നിന്നടക്കം നല്ല ആശയങ്ങൾ സ്വീകരിച്ച് സ്വയം വഴി കണ്ടെത്തും. ജയലളിതയും കരുണാനിധിയുമൊക്കെ ഭരിച്ചിരുന്നപ്പോൾ പരസ്യ പ്രതികരണങ്ങൾ നടത്താൻ ഭയമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഭയം കുറഞ്ഞെന്നും ഉലകനായകൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതെ കേരള മുഖ്യമന്ത്രിയെ എന്തിന് സന്ദർശിച്ചു എന്ന ചോദ്യത്തിന്, നൂറു ശതമാനം സാക്ഷരതയsക്കം നിരവധി പ്രത്യേകതയുള്ള നാടായത് കൊണ്ടാണ് കേരള മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നായിരുന്നു ഉത്തരം. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എപ്പോൾ മാറുമെന്ന് പറയാനാകില്ലെന്നും കമൽഹാസൻ പരിഹസിച്ചു. മതം കച്ചവടവൽക്കരിക്കപ്പെട്ടെന്നും ദൈവത്തെ, തേടി പോകേണ്ടതില്ലെന്നും പറഞ്ഞപ്പോൾ വൻ കയ്യടിയും ആർപ്പുവിളിയുമായിരുന്നു ഓഡിറ്റോറിയത്തിൽ. ഓരോ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണമെന്നും കമൽ ഹാസൻ വ്യക്തമാക്കി.