കോണ്‍ഗ്രസാണോ, ബിജെപിയാണോ മുഖ്യശത്രുവെന്ന ചോദ്യത്തിന് രണ്ടും കോളറയും പ്ലേഗുപോലെയാണെന്നായിരുന്നു സാക്ഷാല്‍ ഇ എം എസിന്‍റെ മറുപടി. എന്നാൽ കാലം മാറുന്നതോടെ സമവാക്യങ്ങളും മാറുകയാണ്. ഫാസിസം പശുവിന്‍ പുറത്തേറി വരുമ്പോൾ കോണ്‍ഗ്രസിെനാപ്പം ചേര്‍ന്ന് അതിന് മൂക്കുകയറിടണമെന്നാണ് ജനറല്‍സെക്രട്ടറി സീതാറം യച്ചൂരിയും ബംഗാളില്‍ നിന്നുള്ള സഖാക്കളും പറയുന്നത്.
ഒടിയനെ നേരിടാന്‍ കുട്ടിച്ചാത്തനുമായി കൂട്ടുകൂടാമോ? അഥവാ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാമോയെന്ന തര്‍ക്കത്തിലാണ് സിപിഎം. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ല എന്നാണ് പ്രകാശ് കാരാട്ടിന്‍റെ കണ്ടെത്തല്‍. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നാണ് സീതാറാം യച്ചൂരിയും ബംഗാളിലെ സഖാക്കളും പറയുന്നു
മുഖ്യശത്രു ആരെന്ന തർക്കം നിലനിൽക്കെ, ബിജെപിയെ മുഖ്യശത്രുവായി കണ്ട് രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്താന്‍ സിപിഎം തയാറെടുത്തു കഴിഞ്ഞു. രാഷ്ട്രീയ അടവുനയത്തില്‍ സിപിഎം മാറ്റം വരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ നയം വരും. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ സമയത്തെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോഴുള്ളത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സീതാറാം യച്ചൂരി പറഞ്ഞിരുന്നു.
അതേസമയം, മുഖ്യശത്രു ആരെന്നതു സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയിൽ തർക്കവും ഉടലെടുത്തിരുന്നു. നയം മാറ്റം ഉള്‍പ്പെട്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിച്ചതിനു പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ബിജെപിയെ മുഖ്യശത്രുവായി നേരിടുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുചേരേണ്ടതില്ലെന്ന് നിലപാടെടുത്ത മുതിര്‍ന്ന പിബി അംഗം പ്രകാശ് കാരാട്ടാണ് സംവാദത്തിനു തുടക്കമിട്ടത്. അങ്ങനെയെങ്കില്‍ ആദ്യം മുഖ്യശത്രുവിനെ തീരുമാനിച്ചശേഷം മുന്നോട്ടുള്ള വഴിതീരുമാനിക്കാമെന്ന് യച്ചൂരി മറുപടിയും നല്‍കിരുന്നു.
ഇടയ്ക്ക് ഒന്നാം യുപിഎ സര്‍ക്കാരിന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പിന്തുണ നല്‍കിയതൊഴിച്ചാല്‍ ശത്രുവിന്‍റെ കാര്യത്തില്‍ സിപിഎമ്മിന് ഇപ്പോഴും ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ജനറല്‍സെക്രട്ടറിയോ, പാര്‍ട്ടിയിലെ മറ്റേതെങ്കിലും നേതാവോ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാകയുയര്‍ത്തുമെന്ന ബൂര്‍ഷ്വാ സ്വപ്നമൊന്നും അണികള്‍ക്കുമില്ല, നേതാക്കള്‍ക്കുമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിനേരിട്ടുകൊണ്ടിരിക്കുകയാണ് ആറ് പതിറ്റാണ്ട് ഇന്ത്യ വാണ രാജവംശമായ കോണ്‍ഗ്രസ്. രാജ്യം ഭരിക്കുന്ന ബിജെപിയാണെങ്കില്‍ ഹിന്ദി ഹൃദയഭൂമിയും കടന്ന് കാവേരിയുടെയും ബ്രഹ്മപുത്രയുടെയും തടങ്ങളിലേക്ക് പടരുകയാണ്.
സംഘടനാശക്തി നാള്‍ക്കുനാള്‍ ചോര്‍ന്നുപോവുകയും അധികാരം കേരളത്തിലും ത്രിപുരയിലും മാത്രമായൊതുങ്ങുകയും ചെയ്ത സിപിഎമ്മിന് ഇന്ത്യന്‍ വിപ്ലവത്തിന്‍റെ നൂറുപൂക്കള്‍ വിരിയിക്കാനുള്ള വഴിയെന്ത്? ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറാനിരിക്കെ തര്‍ക്കവിതര്‍ക്കങ്ങള്‍ പുതിയ രൂപം പ്രാപിക്കുകയാണ്.
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് സമ്മതിക്കാന്‍ തയ്യാറല്ല മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. മുന്‍ ജനറല്‍സെക്രട്ടറി എന്നു പറയുമ്പോൾ മുന്‍പേ നടക്കുന്ന ജനറല്‍സെക്രട്ടറി എന്ന് പറയാന്‍ മാര്‍ക്സിസ്റ്റ് സംഘടനതത്വം അനുവദിക്കുമോ എന്നറിയില്ല. ഏകാധിപത്യപ്രവണതകള്‍ കാണിക്കുന്നുണ്ടെന്ന് കരുതി ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് കാരാട്ടിന്‍റെ വാദം.
ഫാസിസ്റ്റ് പ്രവണതകളെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഫാസിസം പൂര്‍ണമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ എതിര്‍ക്കാന്‍ ആരും അവശേഷിക്കില്ലെന്ന് യച്ചൂരി ഒാര്‍മ്മിക്കുന്നു. നിലനില്‍പ്പിനായുള്ള പതിനെട്ടാം അടവായി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത വംഗദേശത്തെ സഖാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പ് കൈപൊള്ളിയത് മിച്ചം. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് പക്ഷത്തിനൊപ്പമാണ് കേരളഘടവും. ഒറ്റയ്ക്കും തെറ്റയ്ക്കും വി എസ് അച്യുതാനന്ദനുയര്‍ത്തുന്ന എതിര്‍പ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ . കോണ്‍ഗ്രസിനോട് കൂട്ടുവേണ്ടെന്ന് പറയാന്‍ സംസ്ഥാനത്തെ രാഷ്ട്രയസാഹചര്യവും കാരണമാണ്. ബിജെപി തിരുവനന്തപുരത്തെ മാര്‍രാര്‍ജി ഭവനില്‍ മുഖ്യമന്ത്രിക്ക് ഒാഫീസ് മുറി പണിയുള്ള നീക്കളുമായി മുന്നോട്ടുപോകുന്പോള്‍ പ്രത്യേകിച്ചും.
കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്നാണ് 21 പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. ഇടതുപാര്‍ട്ടികളുടെ െഎക്യം ശക്തിപ്പെടുത്തുകയാണ് ബദല്‍. നിലനില്‍പ്പിന്‍റെ രാഷ്ട്രീയം കളിക്കുന്ന പ്രദേശിക പാര്‍ട്ടികളുമായുണ്ടായ സഖ്യങ്ങള്‍ സിപിഎമ്മിന് അത്രസുഖകരമല്ലാത്ത അനുഭവമാണ്. അതുകൊണ്ടുതന്നെ മൂന്നാംമുന്നണിയെന്ന സ്വപ്നത്തിന് അത്ര പഥ്യം പോര. വിശാലസഖ്യമെന്ന കോണ്‍ഗ്രസ് ആശയത്തിനൊപ്പം നില്‍ക്കാന്‍ നിലവില്‍ സിപിഎമ്മിന് നിര്‍വാഹമില്ല. അതിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്തുകള്‍ വേണം.