ഈ വർഷം ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽ വന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. പെട്രോളിനും ഡീസലിനും അനുദിന വിലക്കയറ്റം തുടരും. ദിവസവും വില നിർണയിക്കാൻ എണ്ണക്കമ്പനികൾക്കു നൽകിയിട്ടുള്ള അധികാരത്തിൽ ഇടപെടില്ലെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. പെട്രോളിയം ഉൽപന്നങ്ങളുടെ വില മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതു രാജ്യവ്യാപക പ്രതിഷേധത്തിനു വഴിവയ്ക്കുന്നതിനിടെയാണു വിശദീകരണം.
പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മുഖ്യപങ്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതിയാണ്. നേരത്തേ, രാജ്യാന്തര വില കുറഞ്ഞപ്പോൾ സർക്കാർ വൻ തോതിൽ നികുതി കൂട്ടി. ലീറ്ററിന് 20 രൂപയ്ക്കു കിട്ടുന്ന ക്രൂഡോയിലിനു സംസ്കരണ, ഗതാഗതച്ചെലവുകൾ കൂടി ചേർത്തു 30 രൂപയ്ക്കു വിൽക്കാനാവും. എന്നാൽ, നികുതിക്കുമേൽ നികുതികൾ ചേരുമ്പോൾ രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില 70.38 രൂപയായിരുന്നു. ഡീസൽ വില 58.72 രൂപയും. മുംബൈയിൽ പെട്രോൾ വില 80 രൂപയ്ക്കടുത്തെത്തി. 2014 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്.2014 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ ഡീസല്‍ വിലയും സമാനമായരീതിയില്‍ വര്‍ധിച്ച് 61.37 രൂപയും 61.84 രൂപയുമായി.
രണ്ടാഴ്ച കൂടുമ്പോൾ വില നിശ്ചയിക്കുന്നതായിരുന്നു മുൻ രീതി. ജൂൺ 15 മുതലാണു പ്രതിദിന വിലനിർണയത്തിന് എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയത്. ആദ്യദിനങ്ങളിൽ വില താഴ്‌ന്നെങ്കിലും ജൂലൈ ഒന്നു മുതൽ കൂടിത്തുടങ്ങി. ദിവസവും പത്തും പതിനഞ്ചും പൈസ കൂടുന്നത് ആദ്യം ജനശ്രദ്ധയിൽ വന്നില്ല. എന്നാൽ, രണ്ടുമാസം കൊണ്ട് ഏഴുരൂപയോളം കൂടിയെന്നു വെളിപ്പെട്ടതോടെ പ്രതിഷേധവും ശക്തമായി.
ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതും ചർച്ചയ്ക്ക് വഴിവെച്ചു.. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
എന്നാൽ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നതുളളത് അപ്രായോഗിക നിർദേശമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി കൗൺസിലിന്റെ അധികാരപരിധിയിലുള്ള ഇക്കാര്യത്തിൽ കേന്ദ്രത്തിന് ഇടപെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങളും മദ്യവും ജിഎസ്ടിക്കു വിധേയമാക്കില്ലെന്നു സംസ്ഥാനങ്ങൾക്ക് ഉറപ്പുനൽകിയാണു കേന്ദ്രം ജിഎസ്ടി നിയമനിർമാണത്തിനു വഴിതുറന്നത്. നോട്ട് റദ്ദാക്കലിനു ശേഷം ആഭ്യന്തര ഉൽപാദന വളർച്ച രണ്ടു ശതമാനത്തോളമാണു കുറഞ്ഞത്. തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം വിവിധ മേഖലകളെ മാന്ദ്യം പിടികൂടിത്തുടങ്ങി. ഇതിനിടെ, പെട്രോളിയം ഉൽപന്നങ്ങൾക്കു നികുതി നിലനിർത്തിയില്ലെങ്കിൽ വരുമാനവഴി അടയും. എന്നാൽ, വിലവർധന തുടർന്നാൽ 40 കോടിയോളം ജനങ്ങളുള്ള മധ്യവർഗം എതിരാകുമെന്ന രാഷ്ട്രീയഭീഷണിയാണു സർക്കാർ നേരിടുന്നത്.
ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില അനുദിനം വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം.
പെട്രോളിനും ഡീസലിനും ഇനിയും തീ വില കൊടുക്കണോ? വിലകുറയണമെന്ന് ജനം ആഗ്രഹിക്കുന്നതൊരു അപരാധമാണോ? അല്ലെന്നാണ് സര്‍ക്കാര്‍ പറയുക എങ്കില്‍ ഈ നിഷ്ക്രിയത്വത്തിന് പിന്നെ എന്താണ് അര്‍ഥം? വില വരുംദിവസങ്ങളില്‍ കുറയുമെന്ന പ്രതീക്ഷ പങ്കിടുക മാത്രമാണോ ജനാധിപത്യസര്‍ക്കാരിന്റെ ഉത്തരവാദിത്തം? അറിയുക ഇന്ത്യ ഉള്‍പ്പെടുന്ന ഈ വലിയ മേഖലയില്‍ മറ്റെവിടെയുമില്ല പെട്രോളിനും ഡീസലിനും ഈ വില.