പഹ്‌ലാജ് നിഹലാനി ഫിലിം സെന്‍സര്‍ ബോര്‍ഡ് തലവനായിരുന്ന കാലഘട്ടം ഏറെ പഴികളുടേതായിരുന്നു. സെൻസർ ബോർഡ് എന്ന അശ്ലീലത്തിന് ആര് കത്രിക വയ്ക്കും എന്ന മുറവിളി കേട്ട കാലഘട്ടമായിരുന്നു. കുറെയധികം നല്ല സിനിമകൾ സദാചാരത്തിന്റെയും വിചിത്ര വാദങ്ങളുടെയും മറപറ്റി നിഹലാനി വെട്ടികൂട്ടി ചവറ്റുകുട്ടയിലെറിഞ്ഞു. നരേന്ദ്ര മോദിയെ ആക്ഷൻ ഹീറോയെന്ന് വാഴത്തിയ് നിഹലാനി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ താത്പര്യത്തിലാണ് സെൻസർ ബോർഡിലെത്തിയത്. നിഹലാനിയുടെ കടുംപിടിത്തത്തിനെതിരെ സെൻസർ ബോർഡിലെ സഹപ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.
പരിഹാസത്തോട് കൂടിയാണ് പഹ്‌ലാജ് നിഹലാനി എന്ന പേര് പലരും ഓർത്തിരുന്നത് തന്നെ. ബോളിവുഡിലെ തട്ടുപൊളിപ്പന്‍ സിനിമക്കാരനായ നിഹലാനിക്ക് സെന്‍സര്‍ബോര്‍ഡ് അധ്യക്ഷനാകാനുള്ള യോഗ്യതയായത് നരേന്ദ്ര മോദിയോടുള്ള ഭക്തിയും ബിജെപി വിധേയത്വവും. മോദിയെ ഗാന്ധിക്കും ബുദ്ധനുമൊപ്പം പ്രതിഷ്ഠിച്ച് "മേരാ ദേശ് ഹെ മഹാന്‍' എന്ന വാഴ്ത്തിപ്പാടല്‍ വീഡിയോ പുറത്തിറക്കി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരരംഗത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ദേശദ്രോഹികളാണെന്ന് പ്രഖ്യാപിച്ചു.
അങ്ങേയറ്റം സദാചാരകാഴ്ചപ്പാടുകളും മോദി വിധേയത്വവും കാണിച്ചിരുന്ന പഹ്‌ലാജ് നിഹലാനിക്ക് സ്ഥാനം തെറിച്ചപ്പോൾ തനിനിറവും പുറത്തു വന്നു. വിവാദങ്ങള്‍ മുറുകിയതോടെ പഹ്‌ലാജ് നിഹലാനിക്ക് കസേര തെറിച്ചു. പ്രസൂണ്‍ ജോഷി പകരമെത്തി. ജൂലി 2 എന്ന രതി പ്രധാന ഇക്കിളിച്ചിത്രവുമായാണ് നിഹലാനി സിനിമാരംഗത്തേയ്ക്ക് മടങ്ങിയെത്തുന്നത്. നിഹലാനി നിര്‍മിച്ച് വിതരണം ചെയ്യുന്നചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതല്ലാതെ രംഗങ്ങളൊന്നും സെന്‍സര്‍ബോര്‍ഡ് മുറിച്ചുമാറ്റിയില്ല. തന്‍റെ പ്രഖ്യാപിത സദാചാരബോധം നിഹലാനി വിപണി താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിച്ചു.
നോട്ട് നിരോധനത്തെ തുടർന്നുണ്ടായ മരണങ്ങളെ കുറിച്ച് പറയുന്നതിന്റെ പേരിൽ സുവേന്ദു ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രം ശൂന്യതോയ്ക്ക് മേൽ കത്രിക വെച്ചാണ് നിഹലാനി പകരം വീട്ടിയത്. സെൻസർ ബോർഡിന്റെ കൊൽക്കത്ത റീജിയണൽ ഓഫീസാണ് ചെയർമാൻ നിഹലാനിയുടെ ആവശ്യപ്രകാരം കട്ടുകൾ നിർദേശിച്ചത്. നോട്ടു നിരോധനത്തെ കുറിച്ച് പറയുന്ന ആറ് രംഗങ്ങളാണ് സെൻസർ ബോർഡിന്റെ നില തെറ്റിപ്പിച്ചത്.
കലാവിഷ്‌കാരങ്ങളിലെ വിമര്‍ശനങ്ങളെ പോലും സഹിക്കാൻ നിഹലാനിക്ക് കഴിഞ്ഞിരുന്നില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിഹലാനി നടപ്പാക്കിയിരുന്നതെന്ന് പോലും വിമർശനം ഉയർന്നിരുന്നു. വാത്സ്യായനമഹര്‍ഷിയുടെ കാമസൂത്രവും, ഖജുരാഹോ ശില്‍പ്പങ്ങളും, ഗീതാ ഗോവിന്ദവുമൊക്കെ സമ്പന്നമാക്കിയ ചരിത്രമുള്ള നാട്ടില്‍ വിക്ടോറിയന്‍ സദാചാരബോധത്തിന്‍റെ " സംഘി'പ്പതിപ്പുമായി രണ്ടു വര്‍ഷം ഇന്ത്യന്‍ ചലച്ചിത്രലോകത്തെ കീറിമുറിച്ചു.
പഞ്ചാബിലെ യുവാക്കള്‍ക്കിടയിലുള്ള ലഹരിമരുന്ന് ഉപയോഗത്തിലേക്ക് ക്യാമറ തിരിച്ചുവെച്ച ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നിഷേധിച്ച നിഹലാനി 89 ഇടങ്ങളില്‍ കത്രികവെയ്ക്കണമെന്നാണ് നിര്‍ദേശിച്ചത്. പഞ്ചാബ്, നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ ചിത്രം പുറത്തിറങ്ങിയാല്‍ സംസ്ഥാനം ഭരിച്ചിരുന്ന അകാലി ദള്‍ ബിജെപി സര്‍ക്കാരിനുണ്ടാക്കാവുന്ന തിരിച്ചടിയാണ് നീക്കത്തിന് കാരണം.
13 കട്ടുകള്‍ക്കൊടുവില്‍ ഉഡ്താ പഞ്ചാബ് പുറത്തിറങ്ങി. പഞ്ചാബില്‍ അകാലിദളിന് അധികാരം പോയി. മുസ്‌ലിം മതവികാരം വ്രണപ്പെടുമെന്നും മോശം സംഭാഷണങ്ങളുണ്ടെന്നും ആരോപിച്ചാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. "നടുവിരല്‍ നമസ്ക്കാരമുള്ള' പോസ്റ്ററിറക്കി അണിയറപ്രവര്‍ത്തകര്‍ മറുപടി നല്‍കി. "ജബ് ഹാരി മെറ്റ് സെജലി'ന്‍റെ ടീസറില്‍ ഇന്‍റെര്‍ കോഴ്സ് എന്ന വാക്ക് ഉള്‍പ്പെടുത്താന്‍ ഒരു ലക്ഷം ആളുകളുടെ വോട്ട് വേണമെന്നായിരുന്നു നിഹലാനിയുടെ വാശി. ജെയിംസ് ബോണ്ടിന്‍റെ ലിപ് ലോക് ചുംബനത്തിനും കത്രികവെച്ചു. ഒടുവില്‍ അവര്‍ അമര്‍ത്യസെന്നിനെയും തേടി വന്നു. നൊബേല്‍ സമ്മാന ജേതാവിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ നിന്ന് പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
തല കുനിക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരും മുപ്പത് വെള്ളിക്കാശിന് സ്വതന്ത്രചിന്തയെ ഒറ്റുകൊടുത്തവരുമുണ്ടായിരുന്നു അടിയന്തരാവസ്ഥക്കാലത്ത്. ആ തുടര്‍ച്ചയിലെ കണ്ണിയാണ് നിഹലാനി. മരയോന്തുകളെപ്പോലെ അധികാരത്തിനൊത്ത് നിലപാടെടുക്കുകയും അവസരങ്ങള്‍ക്കൊത്ത് നിറംമാറുകയും ചെയ്യുന്ന സോകോള്‍ഡ് കലാകാരന്മാരെ ജനാധിപത്യസമൂഹം ഏറെ ജാഗ്രതയോടെ കാണണം.