അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ നീക്കി. നിര്‍ണായക ജനറല്‍ കൗണ്‍സിലാണ് പ്രമേയം പാസാക്കിയത്. ടി.ടി.വി.ദിനകരനും ദിനകരന്‍ നിയമിച്ച ഭാരവാഹികളും പുറത്ത്. ജയലളിതയുടെ പേരിലാകും സ്ഥിരം ജനറല്‍ സെക്രട്ടറി സ്ഥാനം. പാര്‍ട്ടിയെ നയിക്കാന്‍ പൂര്‍ണ അധികാരത്തോടെ പനീര്‍സെല്‍വത്തിന്‍റെ നേതൃത്വത്തില്‍ സമിതി. ഭരണം വീഴ്ത്തുമെന്ന് നിലപാട് ആവര്‍ത്തിച്ച് ദിനകരന്‍.
സങ്കീര്‍ണമായ നിയമ പോരാട്ടങ്ങളിലേക്കും ഭരണ പ്രതിസന്ധിയിലേക്കുമാണ് തമിഴ്നാട് പോകുന്നത്. എഐഎഡിഎംകെ അമ്മ വിഭാഗവും എഐഎഡിഎംകെ പുരടചിതലൈവി അമ്മ വിഭാഗവുമാണ് രേഖാമൂലം ജനറല്‍ കൗണ്‍സില്‍ വിളിച്ചത്. ഒ.പി.എസ്-ഇ.പി.എസ് ലയനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ നീക്കുക എന്ന പ്രധാന കടമ്പ പ്രമേയം പാസാക്കി മറികടന്നു. ലയിക്കുന്ന സമയത്ത് പനീര്‍സെല്‍വത്തിന്‍റെ പ്രധാന ഉപാധിയായിരുന്നു ഇത്.
ദിനകരനും പാര്‍ട്ടിക്ക് പുറത്തായി. ജില്ലാ ഭാരവാഹികളെയടക്കം നിരന്തരം നീക്കുകയും അനുകൂലികളെ നിയമിക്കുകയും ചെയ്ത ദിനകരന്‍റെ നടപടി റദ്ദാക്കി. പാര്‍ട്ടിക്ക് ജയലളിതയല്ലാതെ മറ്റൊരു ജനറല്‍ സെക്രട്ടറി ഇല്ല. പാര്‍ട്ടിയെ നയിക്കാന്‍ ഒ.പി.എസ് ചീഫ് കോര്‍ഡിനേറ്ററും ഇ.പി.എസ് അസിസ്റ്റന്‍റ് ചീഫ് കോര്‍ഡിനേറ്ററുമായി സമിതി രൂപീകരിച്ചു. രണ്ടിലചിഹ്നം വീണ്ടെടുക്കുക പ്രധാന ദൗത്യം. ഭരണഘടനയില്‍ ചില ഭേദഗതികളും നടത്തിയിട്ടുണ്ടെന്നാണ് സൂചന. ജയലളിതയ്ക്കായി സ്മാരകം നിര്‍മ്മിക്കുന്നതടക്കമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളെ അഭിനന്ദിച്ചുകൊണ്ടും പ്രമേയങ്ങള്‍ പാസാക്കി.. കനത്ത തിരിച്ചടി നേരിട്ട ദിനകരന്‍ സര്‍ക്കാരിനെതിരെയും കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരെയും നീക്കങ്ങള്‍ ശക്തമാക്കി.
രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ ശശികലയെ പുറത്താക്കിയപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു. ഇന്ന് കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ഹൈക്കോടതിയെ അറിയിച്ചതിന് ശേഷമേ അന്തിമ തീര്‍പ്പാവുകയുള്ളൂ. ശശികലയെയും ദിനകരനെയും നോവിച്ച സ്ഥിതിക്ക് ഭരണപക്ഷത്തിന് സ്വസ്ഥതയും ഉണ്ടാകില്ല.