ഏഷ്യൻ നാവികചരിത്രത്തിലാദ്യമായി വനിതകൾ മാത്രമുൾപ്പെടുന്ന സംഘം പായ്‍വഞ്ചിയിൽ ഉലകംചുറ്റുന്നു. ആറ് ഇന്ത്യൻ വനിതകളാണ് ചരിത്രയാത്രയ്ക്ക് ആരംഭംകുറിച്ചത്. ഗോവയിൽനിന്ന് പുറപ്പെട്ട സംഘം എട്ടുമാസത്തെ സഞ്ചാരത്തിന് ശേഷമാകും, ഇന്ത്യയിൽ തിരികെയെത്തുക.
ഇന്ത്യൻ നാവികസേനയുടെ സ്വപ്നപദ്ധതിയാണ് 'നാവികസാഗർ പരിക്രമ'. ലഫ്.കമാൻഡർ വർത്തിക ജോഷിയുടെ നേതൃത്വത്തിലുള്ള ആറ് ഇന്ത്യൻ വനിതകളാണ് എട്ടുമാസം ദൈർഘ്യംവരുന്ന യാത്രതിരിച്ചത്. പനജിയിലെ ഐഎൻഎസ് മണ്ഡോവിയിൽ കേന്ദ്രപ്രതിരോധമന്ത്രി നിർമലാസീതാരാമൻ ഫ്ലാഗ്ഓഫ് ചെയ്തു.
ഏഷ്യൻ നാവികചരിത്രത്തിൽ പുതിയ അധ്യായംരചിക്കുന്ന വനിതകൾക്ക്, സ്വതന്ത്രഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയുടെ അഭിവാദ്യവും ആശംസയും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വനിതാനാവികർക്ക് ട്വിറ്ററിലൂടെ ആശംസയറിയിച്ചു. അഞ്ചുപാദങ്ങളിലായി നടക്കുന്ന ഉലകംചുറ്റലിൽ, പായ്‍വഞ്ചി കരയോട് അടുക്കുന്നത് നാല് തുറമുഖങ്ങളിൽമാത്രമാണ്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫാക്‍ലൻറ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലാണത്. ആകെ സഞ്ചാരദൂരം നാൽപതിനായിരം കിലോമീറ്റർ. കമാൻഡർ ദിലീപ് ദോണ്ഡെയും, കൊച്ചിക്കാരനായ കമാൻഡർ അഭിലാഷ് ടോമിയുമാണ് കടലില്‍ ഇതിനുമുൻപ് ഒറ്റയ്ക്ക് ലോകംചുറ്റിവന്ന ഇന്ത്യക്കാർ.