മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ച് കാര്യമായ സൂചനകളില്ലാതെ പോലീസ്. വീട്ടിൽ നിന്ന് കണ്ടെടുത്ത സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല.
ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചു എങ്കിലും അന്വേഷണത്തിൽ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ദൃശ്യങ്ങളിൽ വ്യക്തമായ ഒരാൾ ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ രേഖ ചിത്രം തയാറാക്കാനും കഴിയില്ല. വീട്ടിലും ഓഫീസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫീസിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.
ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഫേസ്ബുക്കിൽ ആഹ്ലാദം പ്രകടിപ്പിച്ചു പോസ്റ്റ് ഇട്ട ഒരാളെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ മൊബൈൽ നമ്പറും ഈ മെയിൽ വിലാസവും പോലീസ് പ്രസിദ്ധീകരിച്ചു. കൊലപാതകം സംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കുമെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു.