കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഫോളോവേഴ്സ് നടത്തിയ മോശം പ്രചാരണത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ബിജെപി. നരേന്ദ്ര മോദി ഇതുവരെ ആരെയും ബ്ലോക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നത് ആർക്കും സ്വഭാവസർട്ടിഫിക്കറ്റ് നൽകുന്നതിനു തുല്യമല്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
പ്രമുഖ ബിജെപി നേതാക്കളുമായി ബന്ധമുള്ള പല ട്വിറ്റർ ഉപഭോക്താക്കളും ഗൗരി ലങ്കേഷിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഗൗരി മരണം അർഹിക്കുന്ന ആളാണെന്നും ഇവർ ട്വിറ്ററിലൂടെ ആരോപിച്ചു. നരേന്ദ്ര മോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരിൽ ചിലരും ഇത്തരത്തിലുള്ള മോശം പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിനു പിന്നാലെ #ബ്ലോക്ക്മോദി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി. ഒട്ടേറെപ്പേർ തങ്ങൾ മോദിയെ ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്ററിൽ കുറിച്ചു.
എന്നാൽ തന്നെ ഫോളോ ചെയ്യുന്നവരെ ആരെയും മോദി അൺഫോളോ ചെയ്തിട്ടില്ലെന്നും മോശം കമന്റുകൾ ചെയ്യുന്നവരെ അറിയില്ലെന്നും ബിജെപി വ്യക്തമാക്കി. നിരന്തരം മോശം കമന്റുകൾ ചെയ്യുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയോ അഴിമതിക്കേസിൽ കുറ്റാരോപിതനായ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ അദ്ദേഹം അണ്‍ഫോളോ ചെയ്തിട്ടില്ലെന്നും ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു.