മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് സഹോദരങ്ങള്‍. കര്‍ണാടക ആഭ്യന്തരവകുപ്പില്‍ വിശ്വാസമില്ലന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൊലപാതകം അന്വേഷിക്കുന്ന പ്രത്യക സംഘം ഇതുവരെ ലഭിച്ച തെളിവുകള്‍ വിലയിരുത്തി. കൊല്ലപ്പെടുന്നതിന് പതിനഞ്ച് ദിവസം മുമ്പാണ് ഗൗരി ലങ്കേഷ് വീട്ടില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്.
ഗൗരി ലങ്കേഷിന്റെ സഹോദരങ്ങളും കന്നഡ സിനിമ സംവിധായകരുമായ കവിത ലങ്കേഷും ഇന്ദ്രജിത് ലങ്കേഷുമാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയത്. കര്‍ണാടക ആഭ്യന്തര വകുപ്പില്‍ വിശ്വാസമില്ലന്നും കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും സഹോദരങ്ങവ്‍ ആരോപിക്കുന്നു.
ഇന്റലിജന്‍സ് ഐ ജി ബി.കെ സിംഗിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രണ്ടുമണിക്കൂറോളം യോഗം ചേര്‍ന്ന് തെളിവുകള്‍ വിലയിരുത്തി. പുരോഗമവാദികളായ ദാബോല്‍ക്കര്‍ പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവുമായി എന്തെങ്കിലും സമാനതകളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഗൗരി ലങ്കേഷ് വെടിയേറ്റ് വീണിടത്തുനിന്ന് ലഭിച്ച ബുള്ളറ്റുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മാവോയിസ്റ്റുകളെ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ അംഗമായിരുന്ന ഗൗരി ഒന്‍പത് മാവോയിസ്റ്റുകളെ പൊതുജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ മധ്യസ്ഥം വഹിച്ചിട്ടുണ്ട്. ഈ നിലപാടിനോടുള്ള എതിര്‍പ്പ് കൊലപാതകത്തിന് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് 15 ദിവസം മുമ്പാണ് ഗൗരി വീട്ടില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചത്. ആരോ പിന്തുടരുന്നതായി സംശയിക്കുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗൗരി അമ്മയോട് പറഞ്ഞിരുന്നു. ഡി ജി പിയെ കാണാന്‍ ഗൗരി ലങ്കേഷ് അനുമതി തേടിയിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം തിങ്കളാഴ്ച സമയം അനുവദിച്ചരുന്നുവെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് ഗൗരി ലങ്കേഷ് എത്തിയില്ല.