ഓണം ആഘോഷിക്കുന്ന മലയാളികളുടെ സാമൂഹ്യ ഐക്യത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഒന്ന്. ഗൗരി ലങ്കേഷ് പങ്കുവെച്ച കന്യാസ്ത്രീകൾ തിരുവാതിര കളിക്കുന്ന വീഡിയോ രണ്ടുലക്ഷത്തോളം പേരാണ് കണ്ടത്.
കന്യാസ്ത്രീകൾ വിശുദ്ധ വസ്ത്രം ധരിച്ച് തിരുവാതിര കളിക്കുന്ന, ശശി തരൂർ എം പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഗൗരി ലങ്കേഷ് കുറിച്ചു.: ഇതുകൊണ്ടൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത്. എന്റെ മലയാളി സുഹൃത്തുക്കളേ, നിങ്ങൾ ഈ മതേതര സ്പിരിറ്റ് എന്നും കാത്തു സൂക്ഷിച്ചോളു. അടുത്ത തവണ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുമ്പോൾ ആരെങ്കിലും എനിക്ക് കേരള ബീഫ് വെച്ചുതരണം എന്നുപറഞ്ഞാണ് ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
രോഹിത് വെമുലയുടെ മരണം, കനയ്യ കുമാർ വിഷയം, ബീഫിന്റെ പേരിലെ കൊലപാതകം തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്വന്തം നിലപാട് തുറന്നുപറഞ്ഞ ഗൗരി ലങ്കേഷിനു ശത്രുക്കളും ഏറെയായിരുന്നു. പ്രഹ്ലാദ് ജോഷി അടക്കമുള്ള ബി ജെ പി നേതാക്കൾക്കെതിരെ സ്വന്തം രാഷ്ട്രീയ ടാബ്ലോയിഡായ ലങ്കേഷ് പത്രികയിൽ വാർത്ത നല്കിയതുമുതൽ ഭീഷണികളും പതിവായി. തളരാതെ പത്രപ്രവർത്തനം തുടർന്ന ഗൗരി ലങ്കേഷിനു ഒടുക്കം ജീവൻ തന്നെ പകരമായി നൽകേണ്ടി വന്നു.