മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വസതിയുടെ മുന്നിലാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവര്‍ നടുക്കം രേഖപ്പെടുത്തി. രാത്രി എട്ടുമണിയോടയാണ് ഗൗരി ലങ്കേഷ് ബെംഗളൂരു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ വെടിയേറ്റ് മരിച്ചത്. കാർ പാർക്ക് ചെയ്ത ശേഷം വീടിന്റെ വാതിൽ തുറക്കാൻ ശ്രമിക്കവേയാണ് ആകമണം ഉണ്ടായത്. അക്രമികൾ ഏഴു തവണ നിറയൊഴിച്ചതായാണ് വിവരം. ഇതിൽ നാലെണ്ണം ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിൽ തറച്ചു.
തലയ്ക്കും നെഞ്ചിലുമായാണ് മൂന്നു വെടിയുണ്ടകൾ തറച്ചത്. 2008യിൽ ബംഗളുരുവിൽ വ്യാജ സ്വർണ റാക്കറ്റ് പിടിയിലായ സംഭവത്തിൽ പ്രഹ്ലാദ് ജോഷി അടക്കം നാലു ബി ജെ പി നേതാക്കൾക്ക് പങ്കുള്ളതായി സ്വന്തം ടാബ്ലോയിഡായ ഗൗരി ലങ്കേഷ് പത്രികയിൽ എഴുതിയിരുന്നു. തുടർന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദുഷിയും നൽകിയ നൽകിയ അപകീർത്തി കേസിൽ ആറുമാസം തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. മാസങ്ങൾക്കു മുൻപ് ചിക്കമംഗളുരുവിൽ നാല് മാവോയിസ്റ്റുകൾ കീഴടങ്ങുന്നതിൽ മാധ്യസ്ഥം വഹിച്ചതും ഗൗരി ലങ്കേഷ് ആയിരുന്നു. കന്നഡ പുരോഗമന സാഹിത്യകാരൻ എം.എം. കൽബുർഗിയുടേതിനു സമാനമായാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായ ഗൗരി ലങ്കേഷും വധിക്കപ്പെട്ടത്.
2015ഓഗസ്റ്റ് 20നു ധാർവാഡ് കല്ല്യാൺനഗറിലെ വീട്ടിൽ പ്രഭാത ഭക്ഷണത്തിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ കൽബുറഗിയെ വെടിവച്ചു കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കൽബുറഗി വധത്തിനു രണ്ടുവർഷവും ഒരാഴ്ചയും പൂർത്തിയാകുമ്പോഴാണ് സമാനരീതിയിൽ ഗൗരി ലങ്കേഷും വധിക്കപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം എന്തെന്നു വ്യക്തമല്ലെന്നു ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സംസ്ഥാനം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നേരിടുന്നതെന്നു മുതിർന്ന ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പ ആരോപിച്ചു. ദാരുണവും ക്രൂരവുമായ സംഭവമാണിതെന്നു പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖർ പാട്ടീൽ പ്രതികരിച്ചു.