മാനഭംഗക്കേസിൽ 20 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം തനിക്കു ജയിലിൽ കാണേണ്ടവരുടെ പട്ടിക കൈമാറി. ദത്തെടുത്ത മകൾ ഹണിപ്രീതാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത്. മക്കളും മരുമക്കളും പിന്നാലെയുണ്ട്. എന്നാൽ ഭാര്യയുടെ പേര് പട്ടികയിലില്ല. കോടതി ശിക്ഷ വിധിച്ചപ്പോൾ ഹണിപ്രീതിനെക്കൂടി ജയിലിൽ സഹായത്തിനു നൽകണമെന്നു ഗുർമീത് ആവശ്യപ്പെട്ടിരുന്നു.
ഗുർമീതിന്റെ പട്ടികയിലുള്ളവർ:
ഹണിപ്രീത് – ദത്തെടുത്ത മകൾ
ജസ്മീത് ഇൻസാൻ – മകൻ
ഹുസൻപ്രീത് ഇൻസാൻ – മരുമകൾ
ചരൺപ്രീത് – മകൾ
അമർപ്രീത് – മകൾ
ഷാൻ ഇ മീത് – മരുമകൻ
റൂഹെ മീത് – മരുമകൻ
നസീബ് കൗർ – മാതാവ്
വിപാനസ – ദേരയുടെ ചെയർപഴ്സൻ
ദാൻ സിങ് – അടുത്ത അനുയായി
ജയിൽ നിയമങ്ങൾ പറയുന്നത്
ജയിലിൽ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാർക്ക് ആൾക്കാരുടെ പട്ടിക സമർപ്പിക്കാം. ഇങ്ങനെ പട്ടിക നൽകുന്നവരല്ലാതെ മറ്റാരെയും സാധാരണ ജയിലധികൃതർ തടവുകാരെ സന്ദർശിക്കാൻ അനുവദിക്കുന്നതല്ല. പൊലീസ് വേരിഫിക്കേഷനും മറ്റും പെട്ടെന്നു നടക്കുന്നതിനുവേണ്ടിയാണു മുൻകൂറായി പട്ടിക നൽകുന്നത്. എന്നാൽ ഈ പട്ടികയിൽപ്പറയുന്നവരുടെ പൊലീസ് വേരിഫിക്കേഷൻ ഇതുവരെ നടന്നിട്ടില്ല. പട്ടിക അനുസരിച്ച് സിർസ സദർ പൊലീസ് അന്വേഷിച്ചെത്തിയിരുന്നു. കുടുംബം ദേരയിൽനിന്നു പോയെന്നാണ് പൊലീസ് പറയുന്നത്. റോത്തക്കിലെ സുനെരിയ ജയിലിൽ 8647 എന്ന നമ്പർ തടവുപുള്ളിയായ ഗുർമീതിന് ഇപ്പോൾ പൂന്തോട്ടക്കാരന്റെ ജോലിയാണു നൽകിയിരിക്കുന്നത്.
ഹണിപ്രീത് എവിടെ?
ഗുർമീതിന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഒളിവിലാണ്. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയ അന്നു ഗുർമീതിനെ ജയിലിലേക്കു മാറ്റിയതു ഹെലിക്കോപ്റ്ററിലായിരുന്നു. ഈ ഹെലിക്കോപ്റ്ററിൽ ഹണിപ്രീതുമുണ്ടായിരുന്നു. പിന്നീടു ഹണിപ്രീത് എവിടെയെന്ന് ആർക്കുമറിയില്ല. അന്നു ഗുർമീതിനെ അവിടെനിന്നു രക്ഷപ്പെടുത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഹണിപ്രീതിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അതിനിടെ, ഹണിപ്രീതിനെ തേടി ഇന്ത്യ – നേപ്പാൾ അതിർത്തിയിലും ഹരിയാന പൊലീസ് തിരച്ചിൽ നടത്തി. ഇവർ അതിർത്തി വഴി നേപ്പാളിലേക്കു കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. എന്നാലിതു സ്ഥിരീകരിച്ചിട്ടില്ല.