ഏകാന്തതയുടെ 54 വർഷങ്ങൾ. ഇക്കാലമത്രയും ദിവ് ഷു നാഗ് ജങ്ങിന് ഒരേയൊരാഗ്രഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരുതവണ ചൈനയിൽ പോയിവരണം. ആഗ്രഹങ്ങളെല്ലാം വെറുതെയായി; ചൈനയുടെ പട്ടാളക്കാരൻ, 1963ൽ ലഡാക്കിൽ അറസ്റ്റിലായ ജങ്ങിനു ജന്മനാട്ടിലേക്കു തിരികെപ്പോകാനുള്ള മോഹം പൂവണിയാതെ ഈ ലോകത്തോടു വിടപറയേണ്ടിവന്നു. ബുധനാഴ്ച രാത്രിയാണു മധ്യപ്രദേശിലെ ബാലഘട്ടിലുള്ള വീട്ടിൽ മസ്തിഷ്ക രക്തസ്രാവം മൂലം ജങ് മരിച്ചത്. തനിക്കൊപ്പം പിടിയിലായി 54 വർഷമായി ഇന്ത്യയിൽ കഴിയുന്ന വാങ് ചീയെന്ന സൈനികനു ചൈനയിലേക്കു മടങ്ങാൻ അനുമതി കിട്ടിയിരുന്നു. വാങ് ചീ നാളെ ഇന്ത്യ വിടാനിരിക്കേയാണു കൂട്ടുകാരന്റെ വേർപാട്.
നാട്ടുകാരുടെ ചീനി സേഠ്
1963 ജനുവരി മൂന്നിനാണു ദിവ് ഷു നാഗ് ജങ്ങും വാങ് ചീയും അറസ്റ്റിലായത്. ചാരവൃത്തിക്കു ശിക്ഷിക്കപ്പെട്ട ഇരുവരും 1968ൽ ജയിൽമോചിതരായ ശേഷം തിരോഡി ഗ്രാമത്തിൽ താമസം തുടങ്ങി. ചെറിയ കടയിൽ ജോലിചെയ്തിരുന്ന ജങ്ങിനെ നാട്ടുകാർ സ്നേഹത്തോടെ ചീനി സേഠ് എന്നാണു വിളിച്ചിരുന്നത്. ഹൃദ്രോഗിയായതുകൊണ്ടു വിമാനയാത്ര വേണ്ടെന്നു വീട്ടുകാർ നിർബന്ധംപിടിച്ചപ്പോൾ, തന്റെ ചൈനീസ് സ്വപ്നങ്ങൾ ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു മുൻസൈനികൻ. ഇതിനിടെ ഇന്ത്യൻ പൗരത്വം കിട്ടാനും ശ്രമിച്ചിരുന്നു.