കേന്ദ്രമന്ത്രിസഭയുടെ വന്‍ അഴിച്ചുപണിക്കായുള്ള അവസാനവട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. സംഘടനാ ചുമതലകളിലേക്ക് മാറുവാന്‍ രാജീവ് പ്രതാപ് റൂഡി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. സഞ്ജീവ് ബല്യാന്‍, ഉമാ ഭാരതി, രാധാമോഹന്‍ സിങ്ങ് എന്നിവരും രാജിവച്ചു. ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ ചുമതലയുള്ള നിതിന്‍ ഗഡ്കരിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല കൂടി ലഭിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭാ പുനഃസംഘടന നാളെ നടന്നേക്കുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ വിദേശ പര്യടനത്തിനു പുറപ്പെടുന്നതിനാലും ഉത്തരേന്ത്യയിൽ അഞ്ചു മുതൽ അശുഭകരമായ പിതൃപക്ഷം ആരംഭിക്കുന്നതിനാലും നാളെത്തന്നെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.
കർണാടകയ്ക്കും തമിഴ്നാടിനും പ്രാതിനിധ്യം കൂടുമ്പോൾ കേരളത്തിനു പ്രതീക്ഷയ്ക്കു വകയില്ല. തമിഴ്നാട്ടിൽ എൻഡിഎയുടെ ഭാഗമാകുന്ന അണ്ണാ ഡിഎംകെയ്ക്ക് ഒരു കാബിനറ്റ് മന്ത്രിയെയും രണ്ടു സഹമന്ത്രിമാരെയും ലഭിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയിൽ നിന്നു രണ്ടുപേരെ കൂടി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി പ്രാതിനിധ്യം വർധിപ്പിക്കും.
മെഡിക്കൽ കോളജ് കോഴ ഇടപാട്, വ്യാജ രസീത് വിവാദം എന്നിവയെ തുടർന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യം പരിഗണിച്ചേക്കില്ല. കേരളത്തിലെ സംസ്ഥാന, ജില്ലാ നേതാക്കളെ കുറിച്ചുള്ള പരാതികളിൽ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയുമാണ്.
ബിഹാറിൽ എൻഡിഎയിൽ ചേർന്ന ജനതാദളി(യു)നും രണ്ടു മന്ത്രിസ്ഥാനത്തിനു സാധ്യതയുണ്ട്. കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധം, നഗരവികസനം, വാർത്താവിതരണ പ്രക്ഷേപണം, വനം–പരിസ്ഥിതി മന്ത്രാലയങ്ങൾ നിലവിൽ മറ്റു മന്ത്രിമാർക്ക് അധിക ചുമതലയായി നൽകിയിരിക്കുകയാണ്. പ്രതിരോധവും ധനവും വഹിക്കുന്ന അരുൺ ജയ്റ്റ്ലിയിൽ ധനവകുപ്പ് ഊർജ മന്ത്രി പിയൂഷ് ഗോയലിനു നൽകിയേക്കും. എഴുപത്തഞ്ചു വയസ്സു പിന്നിട്ട കൽരാജ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്നൊഴിവാക്കി ഗവർണർ പദവിയിൽ നിയോഗിക്കാനും സാധ്യതയുണ്ട്. യുപിയിൽ തുടർച്ചയായുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത പ്രകടിപ്പിച്ച സുരേഷ് പ്രഭുവിനെ ഒഴിവാക്കുകയോ മറ്റേതെങ്കിലും മന്ത്രാലയത്തിലേക്കു മാറ്റുകയോ ചെയ്യും.
റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു റെയിൽവേയുടെ ചുമതല നൽകുമെന്നാണു സൂചന. റോഡ് – റെയിൽ – കപ്പൽ ഗതാഗത മന്ത്രാലയങ്ങൾ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യ മന്ത്രാലയം രൂപീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഗവർണർ തസ്തകകളിലെ ഏഴ് ഒഴിവുകളും വൈകാതെ നികത്തും. ബിജെപി ദേശീയ ഭാരവാഹി നിരയിലും നിർവാഹക സമിതിയിലുമുള്ള അഴിച്ചുപണിയും ഉടനുണ്ടാകും.