സുഹ്റയ്ക്കു പൂക്കൾ ഇഷ്ടമാണ്. പക്ഷേ, പിതാവിന്റെ നിശ്ചലശരീരം കാണാനോ അതിനെ പൂക്കൾ കൊണ്ടുള്ള റീത്തുകൾ പൊതിയുന്നതു കാണാനോ ആ ഏഴുവയസ്സുകാരിക്ക് ആകുമായിരുന്നില്ല. ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ച അസിസ്റ്റസ്റ്റ് സബ് ഇൻസ്പെക്ടർ അബ്ദുൽ റഷീദിന് ആദരാഞ്ജലികളർപ്പിക്കാൻ സഹപ്രവർത്തകരെത്തിയപ്പോൾ അവൾ വാവിട്ടു കരഞ്ഞു. പെൺകുട്ടിയുടെ കരച്ചിലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതോടെ ശോകം പടർന്നു.
കശ്മീരിലെ രക്തച്ചൊരിലിനെതിരെ രോഷവും ഉയർന്നു. കുഞ്ഞേ, നിന്റെ കണ്ണുനീർ ഞങ്ങളുടെ ഹൃദയങ്ങളെ പിടിച്ചുകുലുക്കുന്നുവെന്നു ജമ്മു കശ്മീർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സമൂഹമാധ്യമത്തിൽ കുറിച്ചു. തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ ചൊവ്വാഴ്ചയാണു ഭീകരർ എഎസ്ഐ അബ്ദുൽ റഷീദിനു നേരെ വെടിയുതിർത്തത്. നിരായുധനായിരിക്കെയായിരുന്നു ആക്രമണം. റഷീദിന്റെ ഇളയ മകളാണു സുഹ്റ. 24 വയസ്സുള്ള മകൻ ഫൈസലും പൊലീസുദ്യോഗസ്ഥനാണ്.