ഇരുപക്ഷവും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചതോടെ ദോക് ലായിൽ എട്ടാഴ്ച നീണ്ട ഇന്ത്യ–ചൈന സൈനികരുടെ മുഖാമുഖം നിൽക്കലിനു കഴിഞ്ഞദിവസം വിരാമമായി. മുൻപും നമുക്കു ചൈനയുമായി സൈനിക മുഖാമുഖം ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ ഇത്തവണ വ്യത്യസ്തമായിരുന്നു. വലിയ പ്രകോപനങ്ങളാണു ചൈന ഉയർത്തിയത്. ഇരുപക്ഷത്തെയും സൈനികർ തങ്ങളുടെ പൂർവസ്ഥാനങ്ങളിലേക്കു പിൻമാറിക്കഴിഞ്ഞാൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന പക്വവും സമതുലിതവുമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്.
എന്നാൽ, പിൻമാറേണ്ടത് ഇന്ത്യയാണെന്നും തങ്ങളുടെ പട്ടാളം പിൻമാറുന്ന പ്രശ്നമേയില്ലെന്നുമുള്ള ചൈനയുടെ വാശിയാണു കീറാമുട്ടിയായത്. അപകടകരമെങ്കിലും ഉഭയകക്ഷി പിൻമാറ്റം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു. പക്ഷേ, കാര്യങ്ങൾ ഒടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായിത്തീർന്നു. ചൈനയുടെ താൻപോരിമയെയും ഭയപ്പെടുത്തലുകളെയും നേരിടാനാകുമെന്നും ഇന്ത്യ കാട്ടിക്കൊടുത്തു. ഇത് ചൈനയുടെ ചെറു അയൽരാജ്യങ്ങളായ വിയറ്റ്‌നാമിനും ഫിലിപ്പീൻസിനും എന്തിനു ജപ്പാനും വരെ ഒരു മാതൃകയാണ്.
ഈ സംഘർഷാവസ്ഥയെ നാം വിശാലമായ പശ്ചാത്തലത്തിൽ കാണണം. കഴിഞ്ഞ ഒരു ദശകത്തിനിടെ, സാമ്പത്തികശക്തിയും സൈനികബലവും ഗണ്യമായി വളർന്നതോടെ ചൈനയുടെ മനോഭാവത്തിലും താൽപര്യങ്ങളിലും മാറ്റങ്ങൾ വന്നു. ‘സമാധാനപരമായ’ വളർച്ചയുടെ ഘട്ടം അവസാനിച്ചതോടെ ചൈന അയൽരാജ്യങ്ങളോട് അസഹിഷ്ണുതയും അക്രമോൽസുകതയും പ്രകടിപ്പിച്ചുതുടങ്ങി.