ഉത്തര്‍പ്രദേശിലെ ഗോരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുരുന്നുകളുടെ കൂട്ടമരണം.കഴിഞ്ഞ നാല്‍പ്പത്തെട്ടു മണിക്കൂറിനിടെ നാല്‍പ്പത്തിരണ്ടു ശിശുക്കള്‍ മരിച്ചു. മസ്്തിഷ്കവീക്കം, ന്യുമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചാണ് മരണമെന്ന് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാൾ പി.കെ സിങ് പറഞ്ഞു.
വിവാദങ്ങളും വാര്‍ത്തകളും പുറത്തുവന്നിട്ടും രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനങ്ങളും വാഗ്ദാനങ്ങളും ഉയര്‍ന്നിട്ടും ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ കൂട്ടമരണം തുടരുകയാണ്. മസ്തിഷ്കവീക്കം, സെപ്്സിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ബാധിച്ച അഞ്ഞൂറോളം കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നേപ്പാള്‍, ബിഹാര്‍, രാജസ്ഥാന്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെയുണ്ട്. മെഡക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ആശുപത്രിയിലെ സൗകര്യക്കുറവും മരണസംഖ്യ ഉയരാന്‍ കാരണമായി. ഒരു കിടക്കയില്‍ മൂന്നും നാലും കുട്ടികളെയാണ് ചികില്‍സിക്കുന്നത്. കൃത്യമായി വാക്്സിനുകള്‍ നല്‍കാത്തതും, കുടിവെള്ളം ശുദ്ധീകരിക്കാത്തതും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നതും രോഗം കൂടുതല്‍ പകരാന്‍ കാരണമായി. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഈ മാസം പതിനൊന്നിന് ഓക്സിജന്‍ വിതരണത്തിലെ തകരാര്‍ കാരണം എഴുപതോളം കുട്ടികള്‍ ഇതേ ആശുപത്രില്‍ മരിച്ചത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് തുടരുന്നതാണ്കൂട്ടമരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.