വീടിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി മൂന്നാംദിനം മേൽക്കൂരയിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കനത്ത മഴയെത്തുടർന്നു മഠപതിഗള്ളിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ അശോക് ഗൗഡന്നവർ (40), ഭാര്യ ശശികല (30), മകൻ ചന്ദ്രശേഖർ എന്നിവരാണു മരിച്ചത്.
വീടുവയ്ക്കാനുള്ള സർക്കാർ ധനസഹായം തേടി പ്രധാനമന്ത്രിക്കു കത്തെഴുതി മറുപടിക്കായി കാത്തിരിക്കേയാണു ദുരന്തം. അശോകിന്റെ മറ്റു മക്കളായ രഞ്ജിത്ത്, അജിത്ത്, രാജശ്രീ എന്നിവർ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. മരിച്ച മൂന്നുപേരും അടുക്കളയിലാണ് ഉറങ്ങാനായി കിടന്നത്. മേൽക്കൂര ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് മറ്റു മൂന്നുപേരും അടുക്കളയിലെത്തിയെങ്കിലും വാതിൽ അടച്ചിട്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. അയൽക്കാരെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.