ഗുര്‍മീതിന്‍റെ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പിന്നാലെ വീണ്ടും കലാപമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കി. ഹരിയാനയിലും പഞ്ചാബിലും സൈനികവിന്യാസത്തിന് പുറമെ വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തി. റോഹ്ത്തക്കിലും സിര്‍സയിലും ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മൂന്നുദിവസം അവധി പ്രഖ്യാപിച്ചു.
ഹരിയാനയും പഞ്ചാബും ഉള്‍പ്പെടെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് അതീവജാഗ്രാതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹരിയാനയില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയത്. ഇതിന് പുറമെ ആകാശനിരീക്ഷണത്തിനായി ഹെലികോപ്റ്ററുകളും ആളില്ലാ വിമാനങ്ങളും ഏര്‍പ്പെടുത്തി. റോഹ്ത്തക്കിലെ ജയിലിന് സമീപം 28 കമ്പനി അര്‍ധസൈനികരെയും ആയിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചു. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ദേരാസച്ചസൗദയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സ പട്ടണത്തിന്‍റെ പൂര്‍ണഉത്തരാവാദിത്തം സൈന്യം ഏറ്റെടുത്തു.
ആശ്രമത്തിനുള്ളില്‍ തമ്പടിച്ച അരലക്ഷത്തോളം അന്തേവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അംബാല , കുരുക്ഷേത്ര, പഞ്ച്കുല, എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് ഗുര്‍മീത് അനുയായികള്‍ എത്തിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹരിയാന ഡി.ജി.പിയും ആഭ്യന്തരസെക്രട്ടറിയും ഒാരോ മണിക്കൂറും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഡല്‍ഹിയിലും അതിര്‍ത്തിപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന ആനന്ദ് വിഹാര്‍, മംഗള്‍ പുരി എന്നിവടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബ്, രാജസ്ഥാന്‍ , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാനമേഖലകളിലും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. കഴിഞ്ഞദിവസമുണ്ടായ കലാപത്തില്‍ മൂപ്പത്തിഎട്ട് പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.