400 പിഞ്ചു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി 10 കിലോഗ്രാം വരുന്ന ബോംബുമായി ഓടിയ പൊലീസ് ഉദ്യാഗസ്ഥന് അംഗീകാരം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് 50000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. അഭിഷേക് പട്ടേല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് കുട്ടികളെ രക്ഷിക്കാനായി ബോംബുമായി ഓടിയത്.
സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെഡ് കോണ്‍സ്റ്റബിളും സംഘവും സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ചിത്തോറയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
വലിയ അപകടം വരുമായിരുന്ന സ്‌ഫോടനം ഒഴിവാക്കി കൂട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ യാതൊരു സുരക്ഷാ സജീകരണങ്ങളുമില്ലാതെ ബോംബുമെടുത്ത് ഓടുകയായിരുന്നു. തന്റെ ജീവൻ പോയാലും കുട്ടികളുടെ ജീവൻ അപകടത്തിലാകരുത് എന്ന ഉറച്ച തീരുമാനമായിരുന്നു ഈ സാഹസത്തിന് പിന്നിൽ. സ്‌കൂളില്‍ ബോംബുവച്ചു എന്ന വാര്‍ത്തയറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകർ ആണ് ബോംബുമായി ഓടുന്ന പൊലീസിന്റെ ചിത്രം പുറത്തുവിട്ടത്.
ബോംബ് പൊട്ടിയാല്‍ അരകീലോമീറ്റര്‍ വരെ ആഘാതമുണ്ടായേക്കാം എന്നതിനാലാണ് ബോംബുമായി താൻ ഓടിയതെന്നും ആ സമയം മനസിൽ കുട്ടികളുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരാണ് കുട്ടികളുടെ ജീവൻ അപായപ്പെടുത്താൻ സ്കൂളിൽ ബോംബ് സ്ഥാപിച്ചത് എന്നതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.