രാജ്യാന്തര സ്മാര്‍ട് ഫോണ്‍ കമ്പനികളെന്ന വ്യാജേന ഓണക്കാലത്ത് മലയാളികളെ പറ്റിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിസംഘം. പതിനായിരം രൂപ വിലയുള്ള ഫോണ്‍ മൂന്നിലൊന്ന് വിലയ്ക്ക് നല്‍കാമെന്ന വാഗ്ദാനത്തില്‍ വീഴുന്നവര്‍ക്ക് ലഭിക്കുന്നത് വിഗ്രഹവും ലോഹത്തകിടുകളും മാത്രം.
കുറഞ്ഞ വിലക്ക് സ്മാർട് ഫോൺ വാഗ്ദാനം ചെയ്യുന്നവര്‍ മലയാളികളെ ലക്ഷ്യമാക്കി തട്ടിപ്പ് നടത്തുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തട്ടിപ്പുകാരുടെ മൊബൈൽ നമ്പരിലേക്ക് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ സംഘം നേരിട്ട് ഞങ്ങളെ വിളിച്ചു. അതും ഇന്റർനെറ്റ് ഫോണിലൂടെ. ഓണം ഓഫറിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ ഒരാളായാെന്ന വിവരം വിളിച്ച സ്ത്രീ അറിയിച്ചു.
ഇടപാടുകാരെ വിശ്വസിപ്പിക്കാൻ വിളിക്കുന്നവർ അവരുടെ പേരും ഫോൺനമ്പറും നൽകും.എന്നാൽ ഈ നമ്പറിൽ തിരിച്ച് വിളിക്കാൻ ശ്രമിച്ചാൽ ആളെ കിട്ടില്ല. പണം നല്‍കിയാല്‍ പത്താം ദിവസം ഒരു കവർ എത്തും. സ്വർണവർണത്തിലുള്ള ചെറിയൊരു ദേവി വിഗ്രഹവും കുറെ ലോഹത്തകിടുകളും മാത്രം. ഇവർ നൽകുന്ന മേൽവിലാസവും മൈബൈൽ നമ്പറും വ്യാജമായതുകൊണ്ട് തട്ടിപ്പുകാരെ കണ്ടെത്തൻ സാധിക്കുന്നില്ല.