മാനഭംഗക്കേസിൽ കുറ്റക്കാരനായി വിധിക്കപ്പെട്ട ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ പെട്ടി ചുമന്ന ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനു(ഡിഎജി) സസ്പെൻഷൻ. ഡിഎജി ഗുർദാസ് സാൽവാരയുടെ സേവനങ്ങളെല്ലാം അവസാനിപ്പിക്കാനും ഹരിയാന സർക്കാർ തീരുമാനിച്ചു. അഡ്വക്കെറ്റ് ജനറല്‍ ബൽദേവ് രാജ് മഹാജന്റെ റിപ്പോർട്ടിനെത്തുടർന്നാണു നടപടി. പൊതുസേവകനായിരിക്കെ ഡിഎജിയിൽ നിന്നുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ല. ഗുർദാസിന് റാം റഹിമുമായി ബന്ധമുണ്ടെന്നും അഡ്വക്കെറ്റ് ജനറൽ പറഞ്ഞു.
മാനഭംഗക്കേസിലെ വിധിപ്രസ്താവത്തിനു ശേഷം പഞ്ച്കുളയിലെ സിബിഐ കോടതിയിൽ നിന്നു പുറത്തു വന്ന റാം റഹിമിന്റെ പെട്ടി ഡിഎജി ചുമക്കുന്നതിന്റെ വിഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗിക വേഷത്തിലായിരുന്നു ഡിഎജി റാം റഹിമിന് അകമ്പടി പോയതും.
പഞ്ച്കുളയിലെ വിധിപ്രസ്താവത്തിനു ശേഷം റോത്തക്കിലെ പ്രത്യേക ജയിലിലേക്ക് ഹെ ലികോപ്റ്ററിലാണ് റാം റഹിമിനെ കൊണ്ടുപോയത്. തന്റെ ദത്തുപുത്രിയെന്ന് റാം റഹിം വിശേഷിപ്പിക്കുന്ന ഹണിപ്രീതും ഒരു സ്യൂട്ടുകേസുമായി ഒപ്പമുണ്ടായിരുന്നു. ഇവർക്കു പുറകിലായിരുന്നു ഗുർദാസ് സാൽവാര. എന്നാൽ റാം റഹിം തന്റെ ബന്ധുവാണെന്ന നിലപാടിലാണ് ഡിഎജി.