മുപ്പത്തിരണ്ടുപേര്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആശങ്ക ഒഴിയാതെ ഉത്തരേന്ത്യ. ദേര സച്ച സൗദ തലവന്‍ റാം റഹിം സിങ്ങിന്റെ അനുയായികളെ സംഘര്‍ഷമേഖലകളില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. രാവിലെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പൊലീസും സൈന്യവും അതീവജാഗ്രതയിലാണ്.
ഗുര്‍മീത് റാം റഹിമിനെ മാനഭംഗക്കേസില്‍ ജയിലിലാക്കിയതിനുപിന്നാലെ ദേര സച്ച സൗദ അനുയായികള്‍ അഴിച്ചുവിട്ട കലാപം ചണ്ഡിഗഡിനെ വിറങ്ങലിപ്പിച്ചു. പഞ്ച്കുല ഉള്‍പ്പെടെ അക്രമമുണ്ടായ പ്രദേശങ്ങളില്‍ യുദ്ധംകഴിഞ്ഞ പ്രതീതി. നിരത്തുകളില്‍ കത്തിക്കരിഞ്ഞ വാഹനങ്ങള്‍. എവിടെയും ആക്രമിക്കപ്പെട്ട കടകളും സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് പിക്കറ്റുകളും. കൂടുതല്‍ അക്രമമുണ്ടായ സ്ഥലങ്ങളിലെല്ലാം സൈന്യവും പൊലീസും കനത്ത കാവല്‍ തുടരുകയാണ്. പരുക്കേറ്റ് ചെറിയ ക്ലിനിക്കുകളിലും മറ്റും ചികില്‍സ തേടിയ കൂടുതല്‍ പേര്‍ രാവിലെ ആശുപത്രികളിലെത്തി. അഞ്ചു സംസ്ഥാനങ്ങളിലായി ആയിരത്തേലേറെപ്പേര്‍ക്കാണ് പരുക്കേറ്റത്. അക്രമം ഉണ്ടാകില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളടക്കമുള്ളവരെ പ്രതിഷേധത്തിന് എത്തിച്ചത്.
തിങ്കളാഴ്ച റാം റഹിം സിങ്ങിന്റെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കുന്നതിനാല്‍ സേനാവിന്യാസം ഇനിയും വര്‍ധിപ്പിക്കും. ജീവിതനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ ഗണത്തില്‍പ്പെടുന്ന ചണ്ഡിഗഡ് നിവാസികള്‍ അക്രമങ്ങള്‍ക്ക് ഹരിയാന സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ രാജിക്കുവേണ്ടി മുറവിളി ശക്തിപ്പെട്ടു. ഇതുള്‍പ്പെടെയുള്ള രാഷ്ട്രീയ വെല്ലുവിളികളോട് ബിജെപി ദേശീയനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.