സ്വകാര്യത മൗലികാവകാശമാണെന്ന വിധി കേന്ദ്രത്തിനുള്ള തിരിച്ചടിയും കേരളത്തിന്‍റെ നിലപാടിനുള്ള അംഗീകാരവുമായി. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ആരേയും അനുവദിക്കരുതെന്നായിരുന്നു സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ വാദം.
സ്വന്തം സ്വകാര്യത സംരക്ഷിക്കാന്‍ ഒരു വ്യക്തിക്ക് വിപുലമായ അധികാരം നല്‍കുന്ന വിധിയാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റേത്. കേന്ദ്രസര്‍ക്കാര്‍ കൈയടക്കിയ ആധാര്‍ വിവരങ്ങള്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ മാത്രമല്ല, സൈബര്‍ ഇടങ്ങളിലും മാധ്യമങ്ങളിലും സ്വകാര്യത സംരക്ഷിക്കുന്നതില്‍ വരെ ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തിക്ക് അനുകൂലമാവും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗഭരണഘടനാബഞ്ച് ഏകകണ്ഠമായാണ് ചരിത്രവിധി പ്രസ്താവിച്ചത്. ആധാര്‍ ഉള്‍പ്പെടെ പൗരജീവിതത്തിന്റെ സമസ്തമേഖലകളേയും സ്വാധീനിക്കുന്നതാണ് സുപ്രീംകോടതിവിധി. ആധാറിന്റെ നിയമസാധുതയുടെ കാര്യത്തില്‍ അഞ്ചംഗ ഭരണഘടനാബഞ്ച് തീരുമാനമെടുക്കും.
ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തിലാണ് സ്വകാര്യത ഉള്‍പ്പെടുത്തിയത്. ഇതോടെ പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്ന നിയമനിര്‍മാണങ്ങള്‍ അസാധ്യമായി. മറ്റ് മൗലികാവകാശങ്ങളെപ്പോലെ ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമേ ഇനി സ്വകാര്യതയ്ക്കുമേല്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ. സ്വകാര്യത മൗലികാവകാശമല്ല എന്ന് വാദിച്ച കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി വിധി കനത്ത പ്രഹരമായി.
സ്വകാര്യത മൗലികാവകാശമല്ല എന്ന 1954ലേയും 1962ലേയും സുപ്രീംകോടതിവിധികള്‍ ഇതോടെ അസാധുവായി. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്.പുട്ടസ്വാമി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. ആധാറിന്റെ നിയമസാധുതയും ആധാറിനുവേണ്ടി സ്വകാര്യതയ്ക്കുമേല്‍ എത്രമാത്രം നിയന്ത്രണം ആകാം എന്നകാര്യവും സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാബഞ്ച് തീരുമാനിക്കും.