പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല തമിഴ്നാട്ടിലെ ഹൊസൂരിലെത്തി, എഐഎഡിഎംകെ , എം എൽ എ യുടെ വീട് സന്ദർശിച്ചതായി മുൻ ജയിൽ ഡി ഐ ജി, രൂപ. ശശികലക്കു ജയിലിൽ പ്രത്യേക പരിഗണന ലഭിച്ച സംഭവം അന്വേഷിക്കുന്ന അഴിമതി വിരുദ്ധ ബ്യുറോ മുമ്പാകെയാണ് രൂപ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയത്.
ശശികലയും ഇളവരശിയും ജയിലിനു പുറത്തുപോയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് രൂപയുടെ പുതിയ റിപ്പോർട്ട്. തമിഴ്നാട്ടിലെ ഹൊസൂർ എം എൽ എ, പി ബാലകൃഷ്ണ റെഡ്ഢിയുടെ വീട്ടിൽ ശശികല പോയിരുന്നുവെന്നു രൂപ അഴിമതി വിരുദ്ധ ബ്യൂറോക്കു നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പത്തു കിലോമീറ്റർ അകലെ കർണാടക തമിഴ്നാട് അതിർത്തിയിലാണ് ബാലകൃഷ്ണ റെഡ്ഢിയുടെ വീട്.
ജയിലിലെ പ്രധാന കവാടത്തിലും ഒന്നും രണ്ടും ഗേറ്റിലും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറകൾ പരിശോധിച്ചാൽ തെളിവുലഭിക്കുമെന്നും രൂപ വെളിപ്പെടുത്തുന്നു. കഴിഞ്ഞമാസമാണ് ശശികലക്കും ഇളവരശിക്കും ജയിലിൽ വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന് രൂപ റിപ്പോർട്ട് നൽകിയത്. തുടർന്ന് സർക്കാർ രൂപയെ സ്ഥലം മാറ്റുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ജയിലിലെ സി സി ടി വി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.