നാടകീയമായിരുന്നു മുത്തലാഖ് കേസിൽ സുപ്രീം കോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ തന്റെ വിധിയുടെ പ്രസക്തഭാഗം വായിക്കാൻ തുടങ്ങിയതും അവസാനിപ്പിച്ചതും ‘ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു. ബെഞ്ചിലെ അഞ്ച് അംഗങ്ങളുടെയും സംയുക്തമായ വിധിയാണ് ചീഫ് ജസ്റ്റിസ് വായിക്കുന്നതെന്ന് ഏവരും കരുതി. അതോടെ, കോടതിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പുറത്തിറങ്ങി ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേനയാണു വിധി പറഞ്ഞത് എന്നു വാർത്ത കൊടുത്തു.
എന്നാൽ, ജസ്റ്റിസ് കുര്യൻ ജോസഫ് തന്റെ തീർപ്പു വായിച്ചു തുടങ്ങിയപ്പോഴാണു കഥ മാറിയത്. ചീഫ് ജസ്റ്റിസിന്റെ കണ്ടെത്തലുകളോടു വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ഇതോടെ വിധി ഏകകണ്ഠമല്ലെന്നു വ്യക്തമായി. തുടർന്ന് തന്റെ തീരുമാനം വായിച്ച ജസ്റ്റിസ് ആർ.എഫ്.നരിമാനും ചീഫ് ജസ്റ്റിസിനോടു വിയോജിച്ചു. ഒപ്പം, ജസ്റ്റിസ് യു.യു.ലളിത് തന്റെ കാഴ്ചപ്പാടിനോടു യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ, സമാന നിലപാടു സ്വീകരിച്ച ചീഫ് ജസ്റ്റിസ് കേഹാറിന്റെയും ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന്റേതും ഭൂരിപക്ഷാഭിപ്രായമല്ലെന്നും ഭൂരിപക്ഷം അംഗങ്ങളും ചീഫ് ജസ്റ്റിസിന്റെ വിധിയോട് എതിർപ്പുള്ളവരാണെന്നും വ്യക്തമായി. കോടതി മുറിയിൽ അഭിഭാഷകർക്കിടയിൽ ഇതു സംബന്ധിച്ച് അടക്കിപ്പിടിച്ച സംസാരവുമുണ്ടായി.
തുടർന്നാണു ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയുടെ അന്തിമ വിധി പ്രസ്താവിച്ചത് – ‘വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ 3:2 ഭൂരിപക്ഷത്തിന് മുത്തലാഖ് സമ്പ്രദായം നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കുന്നു’.