ധാർമികത നഷ്ടമായതാണ് ഇന്നത്തെ രാഷ്ട്രീയരംഗത്തിന്റെ പ്രത്യേകതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ എതിർചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നത് മഹത്തരമായ കാര്യമായി വാഴ്ത്തപ്പെടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. നേതാക്കളെ വശീകരിക്കാൻ തന്ത്രപരമായി പണമിറക്കുന്നതും, സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതും രാഷ്ട്രീയ ഇച്ഛാശക്തിയായി വാഴ്ത്തപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഡൽഹിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്കരണങ്ങളെക്കുറിച്ചുള്ള സംവാദത്തിലാണ് നിലവിലെ രാഷ്ട്രീയ ശീലങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷണർ ആഞ്ഞടിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ െസക്രട്ടറിയായ അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുന്നത് തടയാൻ ബിജെപിയും ഇതിനെ ചെറുക്കാൻ കോൺഗ്രസും നടത്തിയ നീക്കങ്ങൾ ഗുജറാത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് നിയമലംഘനം നടത്തിയ രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കിയതോടെയാണ് അഹമ്മദ് പട്ടേലിന് ജയിച്ചുകയറാൻ വഴിതെളിഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് ബിജെപിയിൽ ചേക്കേറിയ കോൺഗ്രസ് വിമത നേതാവ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച് ഏതുവിധേനയും ജയിച്ചുകയറുന്നയാളെ ‘പുണ്യാളനായി’ കാണുന്ന രീതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തേക്ക് കൂറുമാറുന്ന ഒരാൾ എല്ലാവിധത്തിലും നീതീകരിക്കപ്പെടുകയാണ്. അയാൾ ചെയ്യുന്ന രാഷ്ട്രീയ നീതികേട് ഇന്ന് ചർച്ച ചെയ്യപ്പെടുന്നു പോലുമില്ല. ഇത്തരം അധാർമിക രീതികൾ രാഷ്ട്രീയ രംഗത്തേക്ക് നുഴഞ്ഞുകയറുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും, മാധ്യമങ്ങളും, സംഘടനകളും, ഭരണഘടനാ സംവിധാനങ്ങളും, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘പെയ്ഡ് ന്യൂസു’കളിലൂടെയും പബ്ലിക് റിലേഷൻ കമ്പനികളെ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കം തടയാൻ പ്രത്യേക സോഷ്യൽ മിഡിയ’ നയം രൂപീകരിക്കുന്ന കാര്യം കമ്മിഷന്റെ പരിഗണനയിലാണെന്നും റാവത്ത് അറിയിച്ചു. പൊതുജനാഭിപ്രായം അനുകൂലമാക്കുന്നതിന് പബ്ലിക് റിലേഷൻ കമ്പനികളെ ഉപയോഗിക്കുന്നത് ഇപ്പോൾ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംഘടനകളിൽനിന്ന് സംഭാവന സ്വീകരിച്ച് തിരഞ്ഞെടുപ്പു ജയിക്കുന്നവർ, അവർക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്ന അപകടകരമായ അവസ്ഥയും നിലവിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാഭിലാഷത്തിന് എതിരായാൽ പോലും പണം സ്വീകരിച്ചതിന്റെ പേരിൽ ഇത്തരം ‘ഉപകാരങ്ങൾ’ ചെയ്തുകൊടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.