ബെംഗളൂരു ബെലന്ദുർ തടാകം പതഞ്ഞുപൊങ്ങുന്നതിൽ കർണാടക സർക്കാരിന് ദേശീയ ഹരിത ട്രിബുനലിന്റെ രൂക്ഷ വിമർശനം. കനത്ത മഴയെ തുടർന്ന് ഇന്നലെ മുതലാണ് തടാകത്തിൽ പത ഉയരാൻ തുടങ്ങിയത്. അഞ്ചുദിവസത്തിനകം വിശദീകരണം നൽകാൻ ട്രിബുനൽ കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.
ബെംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴ തോർന്നതിന് പിന്നാലെയാണ് ബെലന്ദുർ തടാകത്തിൽ നിന്ന് പത്തുയരാൻ തുടങ്ങിയത്. രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ പൊങ്ങിയ പത സമീപത്താകെ വ്യാപിച്ചു. ഒപ്പം ദുർഗന്ധവും. പത നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ഹരിത ട്രിബുണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. പത ഉയരാനുള്ള കാരണം ഓഗസ്റ്റ് 22അകം വിശദീകരിക്കണം എന്ന് ട്രിബുണൽ നിർദ്ദേശിച്ചു. നഗരവികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും തടാക വികസന അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും നേരിട്ട് ഹാജരായി മറുപടി നൽകണം. ബെലന്ദുർ തടാകത്തിനു തീ പിടിച്ചതിനെ തുടർന്ന് ഫെബ്രുവരിയിലാണ് ഹരിത ട്രിബുനൽ തടാകം വൃത്തിയാക്കാൻ നിർദ്ദേശം നൽകിയത്. മൂന്നു മാസം മുൻപ് തടാക ശുചീകരണം ആരംഭിച്ചുവെങ്കിലും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് തടാകം വീണ്ടും പതഞ്ഞുപൊങ്ങാൻ തുടങ്ങിയത്.