മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ പുതിയ കുടിവെള്ള പദ്ധതി പൂർത്തിയായി. കമ്പത്തെ മുക്കാൽലക്ഷം കുടുംബങ്ങളുടെ കുടിവെളളക്ഷാമം പരിഹരിക്കുന്നതാണ് പദ്ധതി. 2011ൽ ജയലളിത പ്രഖ്യാപിച്ച പദ്ധതി പതിനെട്ട് കോടി രൂപ മുടക്കിയാണ് പൂർത്തീകരിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം നിലവിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ കുടിവെള്ളം, കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കമ്പത്ത് ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രതിഷേധങ്ങൾ ഉയർന്നു. കർഷകരും രംഗത്തിറങ്ങിയതോടെ അന്നത്തെ മുഖ്യമന്ത്രി ജയലളിത വിഷയത്തിൽ ഇടപെട്ടു.
2011ൽ മുല്ലപ്പെരിയാറിൽ നിന്ന് കമ്പത്തേയ്ക്ക് പ്രത്യേക കുടിവെള്ള പദ്ധതി സർക്കാർ തയ്യാറാക്കി. ആറു വർഷം കൊണ്ട് തമിഴ്നാട് സർക്കാർ 18 കോടി രൂപ ചിലവിൽ പദ്ധതി പൂർത്തീകരിച്ചു. കമ്പത്തെ മുക്കാൽ ലക്ഷം കർഷക കുടുംബങ്ങൾക്ക് പദ്ധതി ആശ്വാസമാകും. കുടിവെള്ള പദ്ധതിക്കായി 75 എച്ച് പിയുടെ രണ്ട് മോട്ടറുകളാണ് ലോവർ ക്യാമ്പിൽ സ്ഥാപിച്ചിരിക്കുന്നത്. കമ്പത്ത് വെള്ളം ശേഖരിക്കുന്നതിന് പ്രത്യേക സംഭരണിയും തയ്യാറാക്കി. ഇവിടെ നിന്ന് പൈപ്പിലൂടെ എല്ലാ വീടുകളുടെയും വാതിൽക്കൽ വെള്ളമെത്തും.