അന്തര്‍വാഹിനിയിലെ നാവികനാകുക എന്നതാണ് ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ സൈനികസേവനങ്ങളിലൊന്നായി കണക്കാക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുധ്വജില്‍ മനോരമന്യൂസ് സംഘമെത്തി.
ആഴക്കടലിലുളള അന്തർവാഹിനിയുടെ അഭ്യാസപ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു.വിശാഖപട്ടണത്തെ നാവികസേനയുടെ ഡോക് യാര്‍ഡില്‍ നിന്നാണ് ഒാളത്തിനടിയിലെ ഒളിപ്പോരാളിയാകാന്‍ ഐഎന്‍എസ് സിന്ധുധ്വജ് പുറപ്പെട്ടത്. .
കണ്‍ട്രോള്‍ റൂമില്‍ അന്തര്‍വാഹിനിയുടെ എക്സിക്യൂട്ടീവ് ഓഫീസര്‍ ലഫ്. കമാന്‍ഡര്‍ ജോ ബി പുല്ലാട്ട് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം വിശദീകരിച്ചു. അന്തര്‍വാഹനിയില്‍ നിന്ന് തീരത്തേക്കുള്ള പാലം മാറ്റിയതിനു ശേഷം അകത്തേക്ക് കയറാനുള്ള ഹാച്ച് അടച്ചു. പിന്നെ കടലിനടിയിലേക്ക്. അന്തർവാഹിനിയ്ക്ക് ഒപ്പം വിസ്മയ ലോകത്തേയ്ക്കുളള കുതിപ്പ്.
ആദ്യം ഒന്നരമീറ്റര്‍ പിന്നെ പെരിസ്കോപ്പിലൂടെ ഉപരിതലം നിരീക്ഷിച്ചു. പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി കൂടുതല്‍ താഴേക്ക്. 11 മീറ്ററില്‍ പെരിസ്കോപ്പിലെ കാഴ്ചകള്‍ അവസാനിക്കും. വെള്ളത്തിടയിലൂടെ ശബ്ദമില്ലാതെയാണ് ഐഎന്‍എസ് സിന്ധുധ്വജ് നീങ്ങുക. റഷ്യയില്‍ നിന്ന് 1986 ല്‍ ഇന്ത്യ വാങ്ങിയ 10 കിലോ ക്ലാസ് അന്തര്‍ വാഹിനികളിലൊന്നാണിത്. നവീകരിച്ച അന്തര്‍വാഹിനി ബാറ്ററിയിലും ഡീസലിലുമാണ് പ്രവര്‍ത്തിക്കുക. ടോര്‍പിഡോ അയച്ച് കപ്പല്‍ തകര്‍ക്കുന്ന അഭ്യാസപ്രകടനവും നടന്നു. കുറച്ചുകൂടി മുകളിലേക്കെത്തിയ ശേഷമായിരുന്നു 1.8 കിലോമീറ്റര്‍ ദൂരെ നങ്കൂരമിട്ടിരുന്ന കപ്പലിനെ തകര്‍ത്തത്.