ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മനോരമ ന്യൂസ് സംഘം പകര്‍ത്തിയ ദൃശ്യങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ബൈക്കിലും ഒാട്ടോയിലുമായി കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍മാത്രം കണ്ടത് ആറുലക്ഷത്തിലേറെപ്പേരാണ്.
മസ്തിഷ്കജ്വരത്തിന് ചികില്‍സയിലിരിക്കെ മരിച്ച പൊന്നോമനകളുടെ ചേതനയറ്റ ശരീരം മാറോടുചേര്‍ത്തുപിടിച്ച് ഒരമ്മയും അച്ഛനും ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഹൃദയഭേദകമായ ദൃശ്യം സമൂഹമനസാക്ഷിക്കേറ്റ കനത്ത ആഘാതമായിരുന്നു. അതിനുതെളിവാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനുലഭിച്ച പ്രചാരം. ഇരുപതുമണിക്കൂര്‍ കൊണ്ട് ഫെയ്ബുക്കില്‍ മാത്രം ആറുലക്ഷത്തിലേറെപ്പേര്‍ ഇത് കണ്ടു. ഇരുപത്തിരണ്ടായിരം പേര്‍ അവരവരുടെ അക്കൗണ്ടുകളില്‍ പങ്കുവച്ചു. പതിനഞ്ചുലക്ഷം പേരിലേക്ക് വിഡിയോ നേരിട്ടെത്തി.
ഗോരഖ്പൂരില്‍ നിന്നുള്ള എല്ലാ വാര്‍ത്തകളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. അവിടെനിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ചകളും നടുക്കുന്ന വിവരങ്ങളും ആദ്യം പ്രേക്ഷകരിലെത്തിച്ചത് മനോരമ ന്യൂസ് സംഘമാണ്. ഗോരഖ്പൂരില്‍ നിന്നുള്ള പ്രത്യേക കവറേജ് തുടരുന്നു.