രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാക്കി രജനീകാന്തും കമൽ ഹാസനും ഒരേ വേദിയിൽ. കമൽ ഹാസൻ പ്രസംഗിച്ച ചടങ്ങിൽ രജനീകാന്ത് മുഴുവൻ സമയവും സദസ്സിന്റെ മുൻനിരയിൽ ശ്രോതാവായി ഇരുന്നതും കൗതുകകരമായി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷച്ചടങ്ങിലാണു സൂപ്പർസ്റ്റാറുകളായ രജനീകാന്തും കമൽ ഹാസനും വേദി പങ്കിട്ടത്.
രാഷ്ട്രീയത്തിൽ ഇറങ്ങുകയാണോയെന്നു പലരും ചോദിക്കുന്നുണ്ടെന്നു കമൽ പറഞ്ഞു. തനിക്ക് 1983ൽ കരുണാനിധിയുടെ ടെലിഗ്രാം കിട്ടിയിരുന്നു. എന്തുകൊണ്ട് ഡിഎംകെയിൽ ചേർന്നുകൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനിതുവരെ മറുപടി നൽകിയിട്ടില്ലെന്നും കമൽ പറഞ്ഞു. ഡിഎംകെയെ പല ഘട്ടത്തിൽ വിമർശിച്ചവരെ ആഘോഷച്ചടങ്ങിലേക്കു ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും ഇതു പുതിയ സംസ്കാരമാണെന്നും കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ അണ്ണാ ഡിഎംകെ മന്ത്രിമാർ കമൽ ഹാസനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമൽ ഹാസന്റെ പരാമർശം എന്നതാണു ശ്രദ്ധേയം. കമലിന്റെ പ്രസംഗം മുഴുവൻ കേട്ടിരുന്ന രജനീകാന്തിനെ, ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ സ്റ്റേജിലേക്കു വരാൻ അഭ്യർഥിച്ചു. തുടർന്നു വേദിയിലെത്തിയ രജനീകാന്ത്, കമൽഹാസനോടൊപ്പം വേദി പങ്കിടുകയും പരസ്പം ഉപചാരമർപ്പിക്കുകയും ചെയ്തു. പ്രത്യേക ഉപഹാരം സ്വീകരിച്ചാണ് ഇരുവരും ചടങ്ങിൽനിന്നു മടങ്ങിയത്. മറ്റനേകം താരങ്ങളും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
എന്നാൽ, കരുണാനിധി കുടുംബവുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണു ചടങ്ങിനെത്തിയതെന്നും രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണു രജനിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനിടെ, രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് മരുമകനും നടനുമായ ധനുഷ് മനസ്സുതുറന്നു. ആള്‍ക്കൂട്ടത്തിന്‍റെ നേതാവാണു രജനിയെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതാണെന്നും ധനുഷ് പറഞ്ഞു. രജനിയുടെ അടുത്തനീക്കത്തിനായി താനും കാത്തിരിക്കുകയാണെന്നും ധനുഷ് വ്യക്തമാക്കി.
രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിക്കുമെന്നാണു ശക്തമായ അഭ്യൂഹം. രജനിയെ തങ്ങളുടെ പാർട്ടിയിലേക്കു പ്രമുഖ നേതാക്കളെല്ലാം ക്ഷണിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ രജനീകാന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. രജനീകാന്തിന്റെ ഭാര്യ ലതയും വീട്ടില്‍ ഉണ്ടായിരുന്നു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനീകാന്ത് നേരത്തേ പറഞ്ഞത്. രജനീകാന്ത് ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തി. പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടക്കുകയാണ്. പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനു മുൻപു പരമാവധി ആരാധകരെ നേരിൽക്കാണാനാണു താരം ശ്രമിക്കുന്നതെന്നും സഹോദരൻ റാവു ഗെയ്ക്കവാദ് പറഞ്ഞു.