ബ്ലൂവെയിൽ ഗെയിമിന്റെ അവസാന സ്റ്റേജ് പൂർത്തീകരിക്കാൻ കെട്ടിടത്തിൽനിന്നു ചാടാനൊരുങ്ങിയ വിദ്യാർഥിയെ അധ്യാപകന്റെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടു രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു ഗെയിമിന്റെ 50–ാം ലെവൽ പൂർത്തികരിക്കാൻ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടാനൊരുങ്ങിയത്. വിദ്യാർഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു കായികാധ്യാപകൻ ഫാറൂഖ് ജാഗ്രത പുലർത്തിയത്. രണ്ടു സഹപാഠികളും വിദ്യാർഥിയെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഗെയിം പൂർത്തിയാക്കിയാൽ രണ്ടു കോടി രൂപ പ്രതിഫലം നൽകുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്ദാനം. പിതാവിന്റെ മൊബൈലിലാണു കുട്ടി ഗെയിം കളിച്ചത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കൾക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ കുട്ടി ബ്ലൂ വെയിൽ ഗെയിം ആണ് കളിച്ചതെന്നുള്ള വിദ്യാർഥിയുടെയും സഹപാഠികളുടെയും വാദം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഓരോ ലെവൽ കഴിയുമ്പോഴും കയ്യിൽ മുറിവേൽപ്പിക്കണമെന്നതാണു ഗെയിമിന്റെ നിയമങ്ങളിലൊന്ന്. അങ്ങനെയെങ്കിൽ 50 ലെവൽ ആകുമ്പോൾ തിമിംഗലത്തിന്റെ രൂപത്തിൽ 50 മുറിവുകൾ കുട്ടിയുടെ ശരീരത്തിലുണ്ടാകണം. ഇതു കാണാത്തതിനാലാണു പൊലീസ് സംശയിക്കുന്നത്.
അടുത്തിടെ, മുംബൈയിലെ ഏഴുനില കെട്ടിടത്തിനു മുകളിൽനിന്നു ചാടി പതിനാലുകാരനും ആത്മഹത്യ ചെയ്തിരുന്നു. ഇതും ബ്ലൂവെയിൽ ഗെയിമിന്റെ സ്വാധീനത്താലാണെന്നു വ്യക്തമായിരുന്നു. റഷ്യയിലാണ് ഗെയിം ആദ്യം പ്രചരിച്ചത്. ഫിലിപ്പ് ബുഡെയ്കിൻ (22) ആണ് ഗെയിം ഉണ്ടാക്കിയത്. ഇയാളിപ്പോൾ സൈബീരിയൻ ജയിലിൽ മൂന്നു വർഷത്തെ തടവിലാണ്. ലോകവ്യാപകമായി 130ൽ അധികം കുട്ടികളുടെ ആത്മഹത്യയ്ക്ക് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.