പാർലമെന്റിൽ ഹാജരാകാതെ ഉദാസീനത കാണിക്കുന്ന ബിജെപി എംപിമാർക്കു കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാർക്കു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുണ്ടാകില്ലെന്നാണു മോദിയുടെ ഭീഷണി. പാർലമെന്റിൽ ഹാജർ കുറഞ്ഞ എംപിമാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മോദി പറഞ്ഞതായാണു റിപ്പോർട്ടുകൾ. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുമ്പോഴാണു മോദി എംപിമാർക്കെതിരെ രോഷം കൊണ്ടത്.
'നിങ്ങളും ഞാനും എന്താണ്? പാർട്ടിയാണ് എല്ലാം. പാർട്ടിയുള്ളതു കൊണ്ടാണ് നമ്മളുണ്ടായത്. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യുക. 2019ൽ ഞാൻ കാണിച്ചുതരാം'- യോഗത്തിൽ മോദി ഇങ്ങനെ പറഞ്ഞതായാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി എംപിമാരുടെ ശുഷ്കമായ ഹാജർ നിലയെ കഴിഞ്ഞ പാർലമെന്ററി പാർട്ടി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു.
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അധ്യക്ഷൻ അമിത് ഷായെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയുടെ അംഗങ്ങളുടെ സംഖ്യ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാൾ കൂടിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രശംസ. ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായിരിക്കുക ദുഷ്കര ദൗത്യമാണെങ്കിലും അമിത് ഷായുടെ നേതൃത്വത്തിൽ പാർട്ടിക്കു വൻ നേട്ടങ്ങളാണുണ്ടാകുന്നത്. അമിത് ഷാ ഇനി പാർട്ടി എംപിമാരുടെ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കും– മോദി കൂട്ടിച്ചേർത്തു.
നേരത്തേ, ബിജെപി എംപിമാർക്കെതിരെ ദേശീയ അധ്യക്ഷൻ അമിത് ഷായും പൊട്ടിത്തെറിച്ചിരുന്നു. മന്ത്രിമാരുൾപ്പെടെയുള്ള എംപിമാർക്കാണ് അമിത് ഷായുടെ ശാസന കിട്ടിയത്. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ബിൽ വോട്ടെടുപ്പു വേളയിൽ രാജ്യസഭയിൽ ഹാജരാകാതിരുന്ന കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള എംപിമാരെയാണ് ഷാ ശാസിച്ചത്. വിപ്പ് നൽകിയിരുന്നിട്ടും ഉദാസീനത കാട്ടിയ എംപിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ബിജെപി എംപിമാർ വിപ്പ് പാലിച്ചിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ ഭേദഗതി പാസ്സാകുന്നതു തടയാൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.