മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളർപ്പിലേക്ക്. വിശാലസഖ്യം ഉപേക്ഷിച്ചു നിതീഷ് ബിജെപി സഖ്യത്തിലേക്കു മടങ്ങിയതു വിശ്വാസവഞ്ചനയാണെന്ന നിലപാടിലാണു മുതിർന്ന ജെഡിയു നേതാവായ ശരദ് യാദവ്. തന്റെ നിലപാട് വിശദീകരിക്കുവാൻ ബിഹാറിൽ മൂന്നു ദിവസത്തെ ‘ജൻ സംവാദ് യാത്രയ്‌ക്ക്’ അദ്ദേഹം തുടക്കമിട്ടു.
പട്‌നയിലെത്തിയ ശരദ് യാദവിനെ സ്വീകരിക്കാൻ അനവധി പ്രവർത്തകർ വിമാനത്താവളത്തിലെത്തിയിരുന്നു. ‘വിശാലസഖ്യത്തിന് അവസരം നൽകിയ ബിഹാറിലെ 11 കോടി ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു. വ്യത്യസ്‌തമായ പ്രകടനപത്രികകൾ അവതരിപ്പിച്ചാണ് ഇരുപക്ഷവും ജനവിധി തേടിയതെന്നു മറക്കരുത്. ഞാൻ ഇപ്പോഴും വിശാലസഖ്യത്തിനായി നിലകൊള്ളുന്നു’– ശരദ് യാദവ് പറഞ്ഞു.
അലി അൻവർ അൻസാരി, എം.പി.വീരേന്ദ്രകുമാർ എന്നീ എംപിമാരെക്കൂടാതെ 14 സംസ്‌ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും ഒപ്പമുണ്ടെന്നാണു ശരദ് യാദവ് പക്ഷത്തിന്റെ കണക്കുകൂട്ടൽ. നിതീഷ്–ശരദ് യാദവ് തർക്കം ഒത്തുതീർപ്പാവാൻ സാധ്യതയില്ലെന്ന സൂചനയാണു പാർട്ടി കേന്ദ്രങ്ങൾ നൽകുന്നത്. ജെഡിയുവിൽ നിന്നു മുൻ മന്ത്രി രാമായ് റാം മാത്രമാണു ശരദ് യാദവിനെ സ്വീകരിക്കാൻ എത്തിയത്.
പാർട്ടി എംഎൽഎമാർ ആരും എത്തിയില്ല. അനവധി ആർജെഡി പ്രവർത്തകർ എത്തിയിരുന്നു. ചില പ്രതിബന്ധങ്ങൾ കൂടി ഒഴിവായിക്കിട്ടിയാൽ ഏറെ സന്തോഷമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും ശരദ് യാദവിന്റെ രാഷ്‌ട്രീയ ഭാവിയെക്കുറിച്ചു സൂചന നൽകുന്നതാണ്. ജൻ സംവാദ് യാത്രയുമായി പാർട്ടിക്കു ബന്ധമില്ലെന്നും നേതാവിനെക്കാൾ വലുതു പാർട്ടിയാണെന്നു ശരദ് യാദവ് താമസിയാതെ മനസ്സിലാക്കുമെന്നും ജെഡിയു വക്‌താവ് നീരജ് കുമാർ തുറന്നടിച്ചു. വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ലെന്ന സൂചനയാണു നിതീഷ് ക്യാംപ് നൽകുന്നത്.
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇലക്‌ഷൻ ഏജന്റിനെ നിയമിക്കുന്നതിൽ ഇടപെട്ടതിനു പാർട്ടി ജനറൽ സെക്രട്ടറി അരുൺ ശ്രീവാസ്‌തവയുടെ സ്‌ഥാനം തെറിപ്പിച്ചതു വ്യക്‌തമായ മുന്നറിയിപ്പാണ്. ശരദ് യാദവിനെ അനുകൂലിക്കുന്ന നേതാവാണ് അരുൺ. ജെഡിയു ദേശീയ നിർവാഹക സമിതി യോഗം 18, 19 തീയതികളിൽ പട്‌നയിൽ നടക്കുന്നുണ്ട്. ഡൽഹിയിൽ 17നു ശരദ് യാദവ് തന്റെ അനുകൂലികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതിനു മുൻപു തന്നെ ഇരുകൂട്ടരും പരസ്‌പരം പുറത്താക്കാനും സാധ്യതയുണ്ട്.
പാർട്ടിയുടെ പേരിനും ചിഹ്‌നത്തിനും വേണ്ടി തർക്കങ്ങൾ ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള തയാറെടുപ്പിലാണ് ഇരുചേരികളും.