ചൈനയുമായി തർക്കവും സംഘർഷവും നിലനിൽക്കുന്ന ദോക് ലാ പ്രദേശത്തിനു തൊട്ടടുത്തുള്ള നഥാങ് ഗ്രാമത്തിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ കരസേന നിർദേശം നൽകി. ദോക് ലായിൽനിന്നു 35 കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. ഇതോടൊപ്പം ഗാങ്ടോക്കിൽനിന്നു 17–ാം ഡിവിഷനിലെയും കലിംപോങ്ങിൽനിന്ന് 27–ാം ഡിവിഷനിലെയും സൈനികരെ ഇന്ത്യ സിക്കിം – ടിബറ്റ് അതിർത്തിയിലേക്കു നീക്കുകയുമാണ്.
ഇതിനിടെ ‘ദോക് ലാ’ ഭൂട്ടാന്റേതല്ല എന്നു ചൈന പറഞ്ഞതിനെ ഭൂട്ടാൻ സർക്കാർ ശക്തമായി നിഷേധിക്കുകയും ചെയ്തു.
നഥാങ് ഗ്രാമം ഒഴപ്പിക്കാൻ തങ്ങൾ ഉത്തരവൊന്നും നൽകിട്ടില്ല എന്നാണു കരസേന പറയുന്നതെങ്കിലും ഗ്രാമവാസികളോടു സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറാൻ അധികൃതർ ആവശ്യപ്പെട്ടുകഴിഞ്ഞു. നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ദോക് ലായ്ക്കു സമീപം ഇന്ത്യയുടെ മറ്റൊരു ഗ്രാമം കൂടിയുണ്ട് – കുപ്പുപ്പ്. ഇവിടെ നിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടില്ല. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കുറെക്കൂടി സുരക്ഷിതമാണ്.
ദോക് ലായിൽ ഇന്ത്യയുടെ ഭാഗത്ത് ഏതാണ്ടു 150 സൈനികരും ചൈനയുടെ 40 സൈനികരും മുഖാമുഖം നിൽപ്പു തുടങ്ങിയിട്ടു രണ്ടുമാസമാകുന്നു. തൊട്ടുപിന്നിലായി ഇന്ത്യ 600 സൈനികരെ നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയാകട്ടെ, അവരുടെ മുൻനിരയ്ക്കു പിന്നിലായി 1500 സൈനികരെയും പാർപ്പിച്ചിരിക്കുകയാണ്.
രണ്ടു ഡിവിഷൻ സൈനികരെ അതിർത്തിയിലേക്കു നീക്കുന്നതു സാധാരണ നടത്തുന്ന വാർഷിക ഓപ്പറേഷന്റെ ഭാഗം മാത്രമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. സാധാരണയായി ഇത് ഒക്ടോബറിലാണു നടത്തുക. ഇത്തവണ അതിർത്തിയിലെ പ്രത്യേക സാഹചര്യം പരഗണിച്ച് ഈ സൈനികനീക്കം നേരത്തേ ആക്കിയതാണ് എന്നാണു കരസേനയുടെ വിശദീകരണം.